MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com
Showing posts with label CURREPTIONS. Show all posts
Showing posts with label CURREPTIONS. Show all posts

Sunday, 15 May 2011

സമൂഹത്തിലെ ദുര്‍ബലവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്വര്‍ഗ്ഗരാജ്യം.(SC-ST Students)


ഈ ലേഖനം കുറച്ചു നീണ്ടതാണ്‌. മനപ്പൂര്‍വ്വം ചുരുക്കാത്തതാണ്‍. ഏതെല്ലാം വിധത്തിലാണ്‌, എന്തെല്ലാം പദ്ധതികളാണ്‌ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ഉദ്ധരിക്കാന്‍ നമ്മുടെ പട്ടികജാതി/പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്‌ നടപ്പിലാക്കുന്നതെന്നുള്ളതിന്റെ ഒരേകദേശരൂപം കിട്ടാന്‍ വേണ്ടി മുഴുവന്‍ ഉള്‍ക്കൊള്ളിച്ചു.


സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ പ്രത്യേകിച്ച്‌ പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളുടെ, സാമ്പത്തികവും വിദ്യാഭ്യാസപരവുമായ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഭരണഘടനാ പരമായ ബാധ്യത സംസ്ഥാനത്തിനുണ്ട്‌. 2001 ലെ കാനേഷ്‌മാരി പ്രകാരം പട്ടികജാതി/വര്‍ഗ്ഗ വിഭാഗം സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ യഥാക്രമം 9.81% വും 1.14% വും ആണ്‌.


എന്റെ കഴിഞ്ഞ പോസ്റ്റില്‍ SC/ST വിഭാഗകാര്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍ കമ്പനികളിലൂടെ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്തിരുന്നു. ഇപ്പോഴത്തെ ശ്രമം അവരിലുള്ള യുവജനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിലൂടെ നടത്തുന്ന ശ്രമങ്ങളെ ഒന്നു കണ്ണോടിച്ചു നോക്കുകയാണ്‌.


ഇവയാണ്‌ വകുപ്പ്‌ നടത്തിയ അല്ലെങ്കില്‍ നടത്തികൊണ്ടിരിക്കുന്ന (യുവജനങ്ങള്‍ക്ക്‌ വേണ്ടി മാത്രം) പദ്ധതികള്‍:

  • ആത്മവിശ്വാസവും സ്വയംപര്യാപ്തതയും സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ളവകള്‍;
  • വിദ്യാഭ്യാസ നിലവാരവും കഴിവുകളും വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ളവകള്‍.
  • പ്രത്യേക സാമ്പത്തിക സഹായം ചെയ്യുന്നതിനുള്ള കാര്യങ്ങള്‍;
  • മത്സരപരീക്ഷകള്‍ക്ക്‌ ഹാജരാകുന്നവര്‍ക്കുള്ള പരിശീലന പരിപാടികള്‍;
  • കായിക വിദ്യാലയങ്ങള്‍ ഉള്‍പ്പടെയുള്ള റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുക;
  • പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ കൂടുതലായി സ്കൂളുകളില്‍ ചേരുന്നതിനുള്ള പരിപാടികള്‍;
  • സ്കൂളുകളില്‍ ചേര്‍ന്നവരെ നിലനിര്‍ത്തുന്നതിനും, കൊഴിഞ്ഞുപോകുന്നത്‌ തടയുന്നതിനുമുള്ള പരിപാടികള്‍;
  • ഉന്നത/സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉദ്ദ്യോഗങ്ങളിലും അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍;മറ്റും, മറ്റും.

എന്താ പോരേ. ഇത്രയുമൊക്കെ പോരെ ഏതൊരു വിഭാഗത്തേയും സ്വര്‍ഗ്ഗരാജ്യത്തിലെത്തിക്കുവാന്‍. വൈവിധ്യമാര്‍ന്ന പരിപാടികള്‍ കേട്ടപ്പോള്‍ സംന്തോഷം കൊണ്ട്‌ മാനത്ത്‌ വലിഞ്ഞുകേറാന്‍ തോന്നുന്നുവെങ്കില്‍, നില്‍ക്കൂ. ഈ പരിപാടികള്‍ നടപ്പിലാക്കിയ/ നടപ്പിലാക്കി കൊണ്ടിരിക്കുന്ന രീതികള്‍ മനസ്സിലാക്കിയാല്‍ സംങ്കടം കൊണ്ട്‌ വീര്‍പ്പു മുട്ടും.


മേല്‍പ്പറഞ്ഞ കാര്യപരിപാടികള്‍ നടപ്പിലാക്കുന്നത്‌ ഇവര്‍ മുഖേനയാണ്‌:

  • പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ തലവന്‍- പ്രിന്‍സിപ്പല്‍ സെക്രട്ടറി.
  • കാര്യനിര്‍വഹണം നടത്തുവാന്‍ പട്ടികജാതിക്കും പട്ടികവര്‍ഗ്ഗത്തിനും വേണ്ടി പ്രത്യേകം പ്രത്യേകം ഡയറക്ടര്‍മാര്‍.
  • ഡയറക്ടര്‍മാരെ സഹായിക്കാന്‍ റിജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ വികസന ഓഫീസര്‍മാര്‍, പട്ടികജാതി വികസന ഓഫീസര്‍മാര്‍ വേറെ.
  • കൂടാതെ പ്രോജക്ട്‌ ഓഫീസര്‍മാര്‍/ ട്രൈബല്‍ ഡവലപ്‌മന്റ്‌ ഓഫീസര്‍മാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷര്‍ ഓഫീസര്‍മാര്‍ എന്നിവരും.

പണം എവിടുന്നു/എങ്ങനെ കിട്ടുന്നു?:


കേന്ദ്രവും സംസ്ഥാനവും വെവ്വേറെ പദ്ധതികള്‍ കൊണ്ടു വരുന്നുണ്ട്‌. രണ്ടുപേരും പങ്കുചേര്‍ന്ന്‌ നടത്തുന്ന പദ്ധതികളും ഉണ്ട്‌.


ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിനു വേണ്ടുന്ന ഫണ്ടുകള്‍ സംസ്ഥാന ബഡ്‌ജറ്റില്‍ വകയിരുത്തുകയും ആവശ്യമനുസരിച്ച്‌ അതാത്‌ ഡയറക്ട്രേറ്റുകള്‍ ജില്ലാ പട്ടികജാതി/പട്ടികവര്‍ഗ്ഗ ഓഫീസുകള്‍ക്ക്‌ വിട്ടുകൊടുക്കുകയും ചെയ്യുന്നു.


2002-03 മുതല്‍ 2006-07 വരെയുള്ള കാലയളവില്‍ മേല്‍ പറഞ്ഞ പദ്ധതികളുടെ നടത്തിപ്പിനെ സി.ഏ ജി. വിശകലനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ കണ്ടെത്തലുകളാണ്‌ ഇനിപ്പറയുന്നത്‌:


  • മേല്‍പറഞ്ഞ പദ്ധതികള്‍ക്കായി ബഡ്‌ജറ്റില്‍ വക കൊള്ളിച്ചത്‌ = 617.43 കോടി
  • ചെലവാക്കിയത്‌ = 538.58 കോടി രൂപ
  • ചെലവു ചെയ്യാതെ മിച്ചം വച്ച്‌ ലാപ്സാക്കിയത്‌ = 70.05 കോടി രൂപ.

വായനക്കാര്‍ക്ക്‌ ഒരേകദേശരൂപം ഇപ്പോതന്നെ കിട്ടികാണണം. മുഴുവന്‍ വായിക്കൂ.


വിദ്യാര്‍ത്ഥികള്‍ക്ക്‌ സാമ്പത്തികബുദ്ധിമുട്ട്‌ ഉണ്ടാകുന്നില്ലെന്നുറപ്പ്‌ വരണമെങ്കില്‍ ധനസഹായം സമയാസമയത്തിനു കിട്ടണ്ടേ. ബഡ്‌ജറ്റില്‍ വകകൊള്ളിച്ചതുകൊണ്ട്‌ കുട്ടികളുടെ വയറു നിറയില്ല.

  • പോസ്റ്റ്‌ മെട്രിക്‌ സ്കോളര്‍ഷിപ്പ്‌ (33.05 ലക്ഷം രൂപ)
  • ബുക്ക്‌ ബാങ്ക്‌ (19.93 ലക്ഷം രൂപ)
  • മെറിറ്റ്‌ വര്‍ദ്ധനവ്‌ (1.50 ലക്ഷം രൂപ)
  • രക്ഷിതാക്കള്‍ക്കുള്ള പ്രോത്സാഹന പദ്ധതി (6.77 ലക്ഷം രൂപ)
  • സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പ്രോത്സാഹന സഹായം (15.52 ലക്ഷം രൂപ)

മേല്‍പറഞ്ഞ സഹായ പദ്ധതികളിലൊന്നും ആതാതു കൊല്ലം പണമെത്തിച്ചില്ല. ഒരു കൊല്ലം കഴിഞ്ഞ്‌ കൊടുത്തിട്ടെന്ത്‌ കാര്യം? കൂടുതല്‍ പദ്ധതികളും കേന്ദ്രത്തിന്റേതായിരുന്നു. കണക്കു കൊടുത്താലുടന്‍ ധനമെത്തിക്കും. ബഡ്‌ജറ്റില്‍ വകകൊള്ളിച്ചവയാണിതെല്ലാം. ചോദിച്ച്‌ വാങ്ങിക്കാന്‍ മനസ്സു വേണം. അതിനു വേണ്ടി കുറച്ചെങ്കിലും ജോലി ചെയ്യേണ്ടി വരും. അതിനുവേണ്ടി നിയമിച്ചവരെല്ലാം മുന്നോക്കകാരല്ല എന്നോര്‍ക്കുമ്പോഴാണ്‌ കഷ്ടം തോന്നുന്നത്‌.


ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ്‌ സെര്‍ച്ച്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ പദ്ധതിക്കു വേണ്ടിയുള്ള 57.50 ലക്ഷം രൂപ വിതരണം ചെയ്തത്‌ നിശ്ചയിച്ച്‌ തീയതിയില്‍ നിന്നും 9 മാസത്തോളം കഴിഞ്ഞാണ്‌.


2004-05 ലും 2005-06 ലും പട്ടികജാതി/പട്ടികവര്‍ഗ്ഗ ഹോസ്റ്റലുകളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാര കേന്ദ്രസര്‍ക്കാര്‍ വിട്ടുകൊടുത്ത 13 കോടി രൂപയില്‍ പകുതി പോലും മാര്‍ച്ച്‌ 31 വരെ ചിലവാക്കിയില്ല. തിരിച്ചു ചോദിച്ചാല്‍ കൊടുക്കേണ്ടതു തന്നെ. എന്തു കൊണ്ട്‌ ചിലവാക്കിയില്ലാ എന്ന്‌ ആരു ചോദിക്കാന്‍? ഹോസ്റ്റലുകള്‍ സൗകര്യങ്ങളെല്ലാം തികഞ്ഞുനില്‍ക്കുകയാണോ?


വിദ്യാഭ്യാസ വികസനത്തിനായി നിരവധി പദ്ധതികളുണ്ടെങ്കിലും, പദ്ധതിയുടെ ഗുണഭോക്താക്കളെ തിട്ടപ്പെടുത്തുന്നതിനായി വകുപ്പ്‌ യാതൊരു സര്‍വ്വേയും ഇതുവരെ നടത്തിയിട്ടില്ല. അതുകൊണ്ട്‌ പദ്ധതികളുടെ പ്രയോജനം നിര്‍ദ്ദിഷ്ട ജനസാമാന്യത്തിനു തന്നെ എത്തിയെന്നോ, ഒരേ ഗൂണഭോക്താവിനു പലതിന്റെ പ്രയോജനം ഉണ്ടാകുന്നതു തടയാനോ മാര്‍ഗ്ഗങ്ങളില്ല.


വിദ്യാഭ്യാസത്തിനു സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതി:


എല്ലാ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും"പോസ്റ്റ്‌ മെട്രിക്‌ സ്കോളര്‍ഷിപ്പ്‌", "പ്രീമെട്രിക്കുലേഷന്‍ പഠനം" എന്നി രണ്ടു പദ്ധതികളിലായി സ്കോളര്‍ഷിപ്പിന്റേയും ലം‌പ്സം ഗ്രാന്റിന്റെയും രൂപത്തില്‍ സാമ്പത്തിക സഹായത്തിനര്‍ഹതയുണ്ട്‌. ഒരു ലക്ഷം രൂപ വരുമാരപരിധിയിലുള്ളവര്‍ക്കാണ്‌ ധനസഹായം എത്തിക്കേണ്ടതെന്ന്‌ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.; നമ്മുടെ വകുപ്പ്‌ ആ നിര്‍ദ്ദേശം ഉറപ്പുവരുത്താനുള്ള സംവിധാനമൊന്നും വരുത്തിയിട്ടില്ല. അതുകൊണ്ടെന്തു പറ്റീ, കേന്ദ്ര സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടിയിരുന്ന 28.41 കോടിരൂപ (ഈയിനത്തില്‍ മാത്രം) 2007 മാര്‍ച്ച്‌ 31 നും കിട്ടിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ മുടക്കിയതു മുഴുവന്‍ സ്വന്തം ഖജനാവില്‍ നിന്നാകേണ്ടി വന്നു.


വിദ്യാര്‍ത്ഥികളുടെ അക്ഡമിക്ക്‌ നിലവാരം ഉയര്‍ത്തുന്നതിനുള്ള പറിപാടി.

പ്രത്യേക തരവും കുറ്റമറ്റതും ആയ പരിശീലനം 9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കുന്നതിലൂടെ അവരുടെ നിലവാരം ഉയര്‍ത്തുന്നതിനും ആതുവഴി മത്സര പരീക്ഷകള്‍ വിജയിച്ച്‌ എഞ്ചിനിയറിംഗ്‌, മെഡിക്കല്‍ മുതലായ പ്രൊഫഷണല്‍ കോര്‍സുകളില്‍ നേടുന്നതിനുമുള്ള ഒരു പദ്ധതി. പട്ടികജാതിക്കാര്‍ക്ക്‌ 1997-98 നു മുമ്പും പട്ടികവര്‍ഗ്ഗത്തിനു 2000-01 മുതലും സംസ്ഥാനത്ത്‌ നടപ്പിലാക്കി. വിദ്യാര്‍ത്ഥിയൊന്നിനു പ്രതിവര്‍ഷം ഒരു പാക്കേജായി 15000 രൂപ നല്‍കാനും, ഇതില്‍ നിന്നും 5000 രുപ ബോര്‍ഡിംഗ്‌ ചെലവിനും 3000 രുപ പോക്കറ്റ്‌ മണിക്കും പുസ്തകത്തിനും പ്രതിവര്‍ഷം 10 പുതിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കാനും, 7000 രൂപ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍ എന്നിവര്‍ക്ക്‌ ക്ലാസ്സെടുക്കുന്നതിനു അധികവേതനം നല്‍കുന്നതിനും വിഭാവന ചെയ്യുന്ന ഒരു പദ്ധതിയാണിത്‌.


പദ്ധതി നടത്തിപ്പ്‌ പരിശോധിച്ചപ്പോള്‍ കണ്ടത്‌:

  • നേരത്തേ തന്നെ സൗജന്യബോര്‍ഡിംഗിനു അര്‍ഹമായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളെ തന്നെ വീണ്ടും തെരെഞ്ഞെടുത്തു.
  • വിദ്യാര്‍ത്ഥികള്‍ക്ക്‌ ബോര്‍ഡിംഗ്‌ ചാര്‍ജ്ജായി നല്‍കേണ്ട തുക സ്കൂളിന്റെ പൊതുചെലവുകള്‍ക്കായി വിനിയോഗിച്ചു.
  • 2004-05, 2006-07 എന്നീ വര്‍ഷങ്ങള്‍ ഒഴികെ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍ എന്നിവര്‍ക്ക്‌ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഹോണറേറിയം നല്‍കിയതേയില്ല.
  • 2006-07 ല്‍ പുതിയതായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തതേ ഇല്ല.
  • ഒന്‍പതാം ക്ലാസ്സില്‍ ഒരിക്കല്‍ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ അടുത്ത 3 വര്‍ഷത്തേക്ക്‌ 12 -ം ക്ലാസ്സ്‌ പൂര്‍ത്തിയാകുന്നതു വരെ സഹായധനം നല്‍കേണ്ടതായിരുന്നു. 2002-03 മുതല്‍ 2006-07 വരെ, മൂന്നു വര്‍ഷം പൂര്‍ത്തിയാകാതെ 24 പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികളെ പുറത്താക്കി. അത്‌ പദ്ധതിയുടെ ലക്ഷ്യംതന്നെ പരാജയപ്പെടുത്തുന്നതിനു ഇടയാക്കി.
  • പദ്ധതിയുടെ കീഴില്‍ സഹായ ധനം ലഭ്യമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രൊഫഷണല്‍ പഠനത്തിനു അവസരം ലഭിച്ചോയെന്ന്‌ തിട്ടപ്പെടുത്തുവാനുള്ള സംവിധാനമൊന്നും ഒരിടത്തും ചെയ്തിട്ടില്ല.

ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ്‌ സേര്‍ച്ച്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ പദ്ധതി.

അഞ്ചുമുതല്‍ പത്തുവരെയുള്ള ക്ലാസ്സുകളിലെ സമര്‍ത്ഥരായ പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക്‌ സഹായം ലഭ്യമാക്കനുള്ള പദ്ധതിയാണിത്‌. ഒരു മത്സര പരീക്ഷയിലൂടെ സര്‍ക്കാര്‍/എയ്‌ഡഡ്‌ സ്കൂളുകളില്‍ നിന്നാണ്‌ ഗുണഭോക്താക്കളെ കണ്ടെത്തേണ്ടത്‌. പട്ടികജാതിക്കരായ ഗുണഭോക്താക്കള്‍ , ഓരോ വര്‍ഷവും മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനേക്കാള്‍ 5% അധികം മാര്‍ക്ക്‌ ലഭിച്ചാല്‍ മാത്രമേ ഈ പദ്ധതിയില്‍ അര്‍ഹരായി തുടരാന്‍ കഴിയൂ.

  • പുസ്തകങ്ങള്‍ക്കുള്ള ഗ്രാന്റ്‌ = പ്രതിമാസം 750 രൂപ
  • ഇംഗ്ലീഷ്‌, സയന്‍സ്‌, ഗണിതശാസ്ത്രം മുതലായവക്കുള്ള പ്രത്യേക ട്യൂഷന്‍ ഫീസ്സ്‌ = (പട്ടികജാതി-225 രൂപ പ്രതിമാസം; പട്ടികവര്‍ഗ്ഗം -240 രൂപ പ്രതിമാസം)
  • പ്രതിമാസ സ്റ്റൈപ്പന്‍ഡ്‌ = 150 രൂപ
  • പഠനത്തിനുള്ള ഫര്‍ണിച്ചര്‍ = (12000 രൂപക്ക്‌ താഴെ പ്രതിവര്‍ഷ കുടുമ്പ വരുമാനമുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക്‌ 2000 രൂപയും, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക്‌ 2004-05 വരെ 750 രൂപയും 2005-06 മുതല്‍ 1000 രൂപയും)
  • പോഷകാഹാരസഹായം = (12000 രൂപയില്‍ താഴെ കുടുമ്പ വരുമാനമുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രതിമാസം 100 രൂപ)എന്നിവ ഈ സഹായ ധനത്തില്‍ ഉള്‍പ്പെടുന്നു.

ഇവയുടെ നടത്തിപ്പില്‍ കണ്ട ക്രമക്കേടുകളാണ്‌ താഴെ എഴുതിയിരിക്കുന്നത്‌:

2002-03 ല്‍ 1100 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തു. എന്നാല്‍ 2003-04 മുതല്‍ 2006-07 വരെ ആരെയും തിരഞ്ഞെടുത്തില്ല. കാരണം പറഞ്ഞതോ: മുന്‍ വര്‍ഷത്തേക്കാള്‍ 5% കൂടുതല്‍ പിന്നത്തെ വര്‍ഷങ്ങളില്‍ മാര്‍ക്ക്‌ വാങ്ങിയിട്ടുണ്ടോയെന്ന് കണ്ടുപിടിക്കുക, തിരഞ്ഞടുക്കാന്‍ മത്സരപ്പരീക്ഷ നടത്തുക ഇവയൊക്കെ ബുദ്ധിമുട്ടുള്ള കാര്യമാണന്ന്‌.

അര്‍ഹമായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആനുകൂല്യം മുഴുവനായി നല്‍കിയില്ല. ഉദാ:ട്യൂഷന്‍ ഫീസ്‌ - പട്ടികജാതി:

  • 2002-03 ല്‍ 1100 പേക്ക്‌ 10 മാസം കൊടുത്തില്ല.
  • 2003-04 ല്‍ 3മാസം ആര്‍ക്കും കൊടുത്തില്ല
  • 2004-05 ല്‍ 3 മാസം ആര്‍ക്കും കൊടുത്തില്ല
  • 2005-06 ല്‍ 3 മാസം ആര്‍ക്കും കൊടുത്തില്ല

ട്യൂഷന്‍ ഫീസ്സ്‌- പട്ടിക വര്‍ഗ്ഗം:

  • 2002-03 ല്‍ 450 പേക്ക്‌ 10 മാസം കൊടുത്തില്ല.
  • 2003-04 ല്‍ 450 കുട്ടികള്‍ക്ക്‌ 5 മാസം കൊടുത്തില്ല
  • 2004-05 ല്‍ 6 മാസം ആര്‍ക്കും കൊടുത്തില്ല
  • 2005-06 ല്‍ 7 മാസം ആര്‍ക്കും കൊടുത്തില്ല

മാസ സ്റ്റൈപ്പന്‍ഡ്‌ പട്ടിക ജാതി:

  • 2002-03 ല്‍ 1100 വിദ്യാര്‍ത്ഥികള്‍ക്ക്‌ 7 മാസം കൊടുത്തില്ല.

ഫര്‍ണിച്ചര്‍ അലവര്‍ന്‍സ്‌ - പട്ടികവര്‍ഗ്ഗം:

  • 2005-07 ല്‍ 200 വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു മാസവും കൊടുത്തില്ല.
  • നിര്‍ദ്ദേശത്തിനു വിരുദ്ധമായി മത്സരപ്പരീക്ഷയുടെ മാര്‍ക്കിനു പകരം ക്ലാസ്സ്‌ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്‌ പട്ടികജാതി വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തത്‌.
  • മുന്‍ വാര്‍ഷിക പരീക്ഷയെക്കാള്‍ 5% കൂടുതല്‍ കരസ്ഥമാക്കണമെന്നത്‌ അയഥാര്‍ത്ഥമായ മാനദന്ധമായിരുന്നു.പ്രാരംഭ ഘട്ടത്തില്‍ തന്നെ ഉയര്‍ന്ന മാര്‍ക്ക്‌ കരസ്ഥമാക്കിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇതൊരു ബാലികേറാമലയായി. അങ്ങനെ വന്നപ്പോള്‍ ആദ്യത്തെ കൊല്ലാം ധനസഹായം കിട്ടിയ ഭൂരിഭാഗം കുട്ടികള്‍ക്കും പിന്നത്തെ കൊല്ലം സഹായം കിട്ടാതായി. [കഴിഞ്ഞകൊല്ലം കിട്ടിയ മാര്‍ക്കിന്റെ ശതമാനത്തെക്കാള്‍ ഇക്കൊല്ലം കുറയരുത്‌ എന്നായിരുന്നെങ്കില്‍ എത്ര നന്നായേനേ]

ഫലത്തില്‍ പദ്ധതി പൊളിഞ്ഞു.


പോഷകാഹാര സഹായം

12000 രൂപയില്‍ താഴെ വാര്‍ഷിക കുടുമ്പ വരുമാനമുള്ള പട്ടികജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രതിമാസം 100 രൂപപോഷകാഹാര സഹായത്തിനു അര്‍ഹരായിരുന്നു. 2 ജില്ലയിലെ കാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ 120 വിദ്യാര്‍ത്ഥികള്‍ക്ക്‌ പട്ടികജാതി വികസന ഉദ്ദ്യോഗസ്ഥന്‍ ഈ സഹായം ശുപാര്‍ശ ചെയ്തെങ്കിലും ആര്‍ക്കും കൊടുത്തില്ല.


ട്യൂട്ടോറിയല്‍ ഗ്രാന്റ്‌.

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ അഭിവൃദ്ധിപ്പെടുത്തുന്നതിനു വേണ്ടി ഊര്‍ജ്ജിത ഗാര്‍ഹിക പരിശീലനം നല്‍കുന്നതിനായി പ്രത്യേകപരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി. എസ്‌.എസ്‌.എല്‍.സി., പ്ല്സ്സ്‌ ടു വിദ്യാര്‍ത്ഥികളെ അവരുടെ പരീക്ഷകളില്‍ തയ്യാറെടുപ്പിക്കുന്നതിനും വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ്‌ ഈ പദ്ധതി രൂപപ്പെടുത്തിയത്‌.(2003). പ്രത്യേക കാരണങ്ങളാല്‍ ഗാര്‍ഹിക പരിശീലന കേന്ദ്രങ്ങളിലേക്ക്‌ വിദ്യാര്‍ത്ഥികളെ അയക്കാന്‍ തല്‍പര്യപ്പെടാത്ത രക്ഷിതാക്കള്‍ക്കും സഹായധനം ലഭ്യമാക്കേണ്ടതാണ്‌.


എന്നാല്‍ 2003-04 മുതല്‍ 2006-07 വരെ ഒരാള്‍ക്ക്‌ പോലും ഇത്തരത്തിലുള്ള സഹായധനം എത്തിച്ചില്ല.


പട്ടികജാതി പട്ടികവര്‍ഗ്ഗ കാര്‍ക്ക്‌ വേണ്ടി റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കല്‍:

ഈ വിഭാഗത്തില്‍ നാലുതരം വിദ്യാലയങ്ങളാണ്‌ വിഭാവന ചെയ്തിട്ടുള്ളത്‌:


ആശ്രമ വിദ്യാലയങ്ങള്‍: പുരാതന ഗുരുകുല വിദ്യാഭ്യാസ മാതൃകയില്‍ ട്രൈബല്‍ മേഖലയില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുകയും വ്യാപിപ്പിക്കുകയുമാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനു വേണ്ടിവരുന്ന ചെലവിന്റെ 50% കേന്ദ്രം വഹിക്കും. സംസ്ഥാനത്ത്‌ 4 ആശ്രമ വിദ്യാലയങ്ങളാണുള്ളത്‌. 3.31 കോടി രൂപ ഈ വിദ്യാലയങ്ങള്‍ക്ക്‌ വേണ്ടി കേന്ദ്രത്തില്‍ നിന്നും ലഭിക്കണമായിരുന്നു. എന്നാല്‍ തെറ്റായ നിര്‍ദ്ദേശങ്ങള്‍ അയച്ചതുകൊണ്ട്‌ കേന്ദ്രസഹായത്തിനു നമ്മുടെ സംസ്ഥാനം അര്‍ഹമല്ലാതായി.


റസിഡന്‍ഷ്യല്‍ സ്കൂളുകള്‍: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 275(1) അനുശാസിക്കുന്ന പ്രകാരം ഗിരിവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ടി സ്ഥാപിച്ച ഇത്തരത്തിലുള്ള 3 സ്കൂളുകള്‍ സംസ്ഥാനത്ത്‌ നിലവിലുണ്ട്‌. 6 മുതല്‍ 12 വരെ ക്ലാസ്സിലുള്ളവര്‍ക്കാണ്‌ പ്രവേശനത്തിനര്‍ഹത. എന്നാല്‍ ഒന്നാം ക്ലാസ്സിലുള്ള കുട്ടികള്‍ക്ക്‌ പോലും റസിഡന്‍ഷ്യല്‍ സൗകര്യം നല്‍കി. വയനാട്‌ ജില്ലയിലെ പൂക്കോട്‌ സ്കൂളിന്റെ നിര്‍മ്മാണത്തിനു കേന്ദ്രം അനുവദിച്ച (1997-98) 2.50 കോടി രൂപ ഇന്നു വരെ ചെലവഴിച്ചിട്ടില്ല.


പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍:വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക്‌ സമീപത്തായി പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിപ്രകാരം, സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി സ്ഥലം ലഭ്യമാക്കിയാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കണക്കാക്കിയ എസ്റ്റിമേറ്റിന്റെ 50% തുക കേന്ദ്ര സര്‍ക്കാര്‍ തിരിയെ നല്‍കും.


എന്നിട്ടും പട്ടികമേഖലയില്‍ 105 -ം പട്ടികവര്‍ഗ്ഗമേഖലയില്‍ 111 -ം ഹോസ്റ്റലുകള്‍ ഉണ്ടായിരുന്നതില്‍ 79 എണ്ണം ഇന്നും വാടക കെട്ടിടങ്ങളിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.


പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി 1.05 കോടി രൂപ ചെലവാക്കി നാല്‌ പ്രീമെടിക്‌ ഹോസ്റ്റലുകള്‍ പൂര്‍ത്തിയായെങ്കിലും (1995-2001), കുടിവീള്ളം , വൈദ്യുതി എന്നിവയുടെ അഭാവം, നിര്‍മ്മാണത്തിലെ പോരായ്മകള്‍ എന്നിവമൂലം ഇതുവരെ ഉപയോഗപ്പെടുത്താന്‍ കഴിയാതെ കുട്ടികളെ വാടക കെട്ടിടങ്ങളില്‍ പാര്‍പ്പിച്ചു വരുന്നു.


പാലക്കാട്‌ ജില്ലയിലെ 21 ഹോസ്റ്റലുകളില്‍ ഉള്‍കൊള്ളാന്‍ പറ്റുന്നതിന്റെ 105% മുതല്‍ 258% വരെ അധിക വിദ്യാര്‍ത്ഥികളെ കുത്തി നിറച്ചിരിക്കുന്നു.


79 ഹോസ്റ്റലുകള്‍ വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തികുമ്പോഴും 1.05 കോടി രുപ മുടക്കി പൂര്‍ത്തിയാക്കിയ നാലു ഹോസ്റ്റലുകള്‍ ഇന്നും ഉപയോഗപ്പെടുത്താതെ ഇട്ടിരിക്കുന്നു.


സംസ്ഥാന ബഡ്‌ജറ്റില്‍ ഹോസ്റ്റലുകളുടെ നിര്‍മ്മാണത്തിനു മതിയായ തുക നീക്കിവച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച വിവരം നല്‍കാത്തതു മൂലം 2001-02 മുതല്‍ കേന്ദ്രസര്‍ക്കാര്‍ പെണ്‍കുട്ടികളുടെ 2 ഹോസ്റ്റല്‍ നിര്‍മ്മാണത്തിനുള്ള (ഇടുക്കിയിലെ മറയൂരും, കണ്ണൂരില പടിയൂരും) 14.70 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതുവരെ വിട്ടു കൊടുത്തില്ല.


ഓരോ വര്‍ഷവും 5 ഹോസ്റ്റലുകള്‍ വീതം നിര്‍മ്മിക്കുന്നതിനായി 2001-02 വരെ കേന്ദ്ര സര്‍ക്കര്‍ ഹോസ്റ്റലൊന്നിനു 7.35 ലക്ഷം രൂപ വീതം സഹായധനമായി വിട്ടു കൊടുത്തിരുന്നു. അങ്ങനെ കിട്ടിയ 1.84 കോടി രൂപ ഇന്നും പ്രയോജനപ്പെടുത്താതിരിക്കുന്നു.


ബുക്ക്‌ ബാങ്ക്‌ പദ്ധതി:എല്ലാ മെഡിക്കല്‍, എഞ്ജിനീയറിഗ്‌, കൃഷി, വെറ്റേര്റിനറി കോളേജുകള്‍, പോളിടെക്നിക്കുകള്‍, ചാര്‍ട്ടേഡ്‌ അക്കൗന്റന്‍സി, എം.ബി.എ., നിയമം, ജൈവസാങ്കേതികം എന്നിവയില്‍ അദ്ധ്യയനം നല്‍കുന്ന സ്ഥാപനങ്ങള്‍ മുതലായവയില്‍ കേന്ദ്ര സഹായത്തോടെ ബുക്ക്‌ ബാങ്കുകള്‍ തുടങ്ങുന്നത്‌ ലക്ഷ്യമിടുന്ന ഒരു പദ്ധതിയാണിത്‌. ഈ പദ്ധതിയിന്‍ കീഴില്‍ മേല്‍പ്പറഞ്ഞ കോഴ്സുകളില്‍ നിന്നും പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്‌ കുറക്കുന്നതിനു നിര്‍ദ്ദിഷ്ട പാഠപുസ്തകങ്ങള്‍ ലഭ്യമാക്കേണ്ടതാണ്‌.


എന്നാല്‍:

  • ബുക്ക്‌ ബാങ്ക്‌ പദ്ധതി പട്ടികവര്‍ഗ്ഗ മേഖലയില്‍ നടപ്പിലാക്കിയതേ ഇല്ല.
  • 2003-04 ല്‍ 3.42 ലക്ഷം രൂപയുടെ ഒരു നിര്‍ദ്ദേശം കേന്ദ്രത്തിനയച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
  • 2004-05 മുതല്‍ ഇതുവരെ കേന്ദ്രസഹായത്തിനുവേണ്ടി ഒരു നിര്‍ദ്ദേശം പോലും അയച്ചതുമില്ല.
  • വാങ്ങുന്നതിനുള്ള പാഠപുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനു രൂപവല്‍ക്കരിക്കപ്പെട്ട സംസ്ഥാന വിദഗ്‌ദ്ധ സമിതിയില്‍ എല്ലാ സര്‍വ്വകലാശാലയില്‍നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയില്ല.
  • വാങ്ങികൂട്ടിയ പുസ്തകങ്ങളില്‍ പലതും സമിതിയില്‍ പ്രാതിനിധ്യം ഇല്ലാത്ത സര്‍വ്വകലാശാലക്ക്‌ പ്രയോജനമില്ലാത്ത/കാലഹരണപെട്ട പുസ്തകങ്ങളായിരുന്നു.
  • സമിതി കൂടിയ സന്ദര്‍ഭങ്ങളില്‍,സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്‌ അവിടുത്തെ ക്ലാര്‍ക്കന്മാരായിരുന്നു.

പ്രാഗത്ഭ്യമുള്ളവര്‍ക്ക്‌ പ്രത്യേക പ്രോത്സാഹനം.

ഈ പദ്ധതിയുടെ കീഴില്‍ പട്ടികജാതിയില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒറ്റത്തവണയായി 750 മുതല്‍ 4000 രൂപ വരെയും, പട്ടികവര്‍ഗ്ഗത്തിലുള്ളവര്‍ക്ക്‌ 1500 മുതല്‍ 6000 രൂപ വരെയും നല്‍കുന്നു. എസ്‌.എസ്‌.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള പരീക്ഷകളില്‍ നല്ല വിജയം നേടുന്നവര്‍ക്കുള്ളതാണിത്‌.


അഞ്ചു ജില്ലകളില്‍ മാത്രം പരിശോധന നടത്തിയപ്പോള്‍ കണ്ടത്‌, 427 ളം വിദ്യാര്‍ത്ഥികള്‍ക്ക്‌ അര്‍ഹത ഉണ്ടായിട്ടും പ്രോത്സാഹന സമ്മാനം നല്‍കിയില്ലെന്നാണ്‌.


രക്ഷിതാക്കള്‍ക്കുള്ള പ്രോത്സാഹനം.


ട്രൈബല്‍ വിദ്യാര്‍ത്ഥികളെ മുടങ്ങാതെ സ്കൂളുകളിലേക്കയക്കുന്ന രക്ഷിതാക്കള്‍ക്ക്‌ സമ്പത്തിക സഹായം നല്‍കുന്നത്‌ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്‌ ഈ പദ്ധതി. സ്ഥാപനത്തിന്റെ മേധാവി നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ , സ്കൂള്‍ വര്‍ഷം 75% മോ അതില്‍ കൂടുതലോ ഹാജരുള്ളവര്‍ക്ക്‌ , 2003-04 വരെ പ്രതിവര്‍ഷം 100 രൂപയും, അതിനുശേഷം പ്രതിവര്‍ഷം 500 രൂപക്കും സഹായധനത്തിനു അര്‍ഹരാണ്‌.

എന്നാല്‍:സഹായധനം വര്‍ദ്ധിപ്പിച്ചതല്ലാതെ അത്‌ കൊടുക്കാന്‍ വേണ്ടുന്ന തുക ബജറ്റില്‍ ഇതുവരെ കൊള്ളിച്ചില്ല.പരിശോധന നടത്തിയ 5 ജില്ലകളിലെ 7573 കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള സഹായം ഇതുവരെ കിട്ടിയിട്ടില്ല.

ആധാരം: സി.ഏ.ജി. റിപ്പോര്‍ട്ട്‌.

--------------------------------

വായനക്കാരേ, ഇത്രയുമൊക്കെ പോരെ, ഏതു വിഭാഗങ്ങളെയും സ്വര്‍ഗ്ഗരാജ്യത്തിലെത്തിക്കാന്‍? അതിലെ നടത്തിപ്പിലെ പാളിച്ച കൊണ്ടല്ലേ സ്വര്‍ഗ്ഗത്തിനു പകരം അവര്‍ നരകത്തിലെത്തി നില്‍ക്കുന്നത്‌. വിദ്യാഭ്യാസത്തിനു വേണ്ടി എന്തെല്ലാം പദ്ധതികള്‍. ആഹാരം കഴിച്ച്‌ വയറുനിറഞ്ഞാലല്ലേ സ്കൂളുകളെ പറ്റി ചിന്തിക്കൂ. അതിനുവേണ്ടിയായിരിക്കണം വൈകിയാണെങ്കിലും അവസാനം പറഞ്ഞ രക്ഷിതാക്കള്‍ക്കു പ്രോത്സാഹനം നല്‍കുവാനുള്ള പദ്ധതി കൊണ്ടുവന്നത്‌. പ ക്ഷേഎത്രയാണ് കൊടുക്കാന്‍ തയ്യാറായത്‌. ഒരു കൊല്ലത്തേക്ക്‌ 100 രൂപ, മൃഷ്ടാന്ന ഭക്ഷണത്തിനു വേണ്ടി. പദ്ധതികളില്ലാത്തതു കൊണ്ടല്ല, കോടിക്കണക്കിനു രൂപയും ചെലവാക്കാത്തതു കൊണ്ടല്ല പ്രശ്നങ്ങളെല്ലാം.

-------------------------------------

തൊഴിലുറപ്പ് പദ്ധതി - 2 : കൂടുതല്‍ ഉള്ളറക്കഥകള്‍

തൊഴിലുറപ്പ് പദ്ധതിയും തദ്ദേശസ്വയംഭരണവും - തുടരുന്നു...

2008 ഏപ്രില്‍ മുതല്‍ സംസ്ഥാനം മുഴുവന്‍ നടപ്പിലാക്കിയ ഒരു പദ്ധതിയാണിത്. ഇതിന്റെ ഒന്നാം ഭാഗം വായിച്ച് വരുന്നവര്‍ക്ക് കൂടുതല്‍ മനസ്സിലാകും. ഒരു മാധ്യമത്തില്‍ കൂടിയും കിട്ടാത്ത വിവരങ്ങളാണ് ഞാനിവിടെ ശേഖരിച്ച് നിരത്തിയിരിക്കുന്നത്.

ജനപങ്കാളിത്തം
.
നിയമത്തിലെ വ്യവസ്ഥകള്‍ വിശദീകരിക്കുന്നതിനും രജിസ്ട്രേഷനുള്ള അപേക്ഷകള്‍ സ്വരൂപിക്കുന്നതിനും പരിശോധന നടത്തുന്നതിനും നിയമം നടപ്പായപ്പോള്‍ ഗ്രാമസഭ വിളിച്ചു ചേര്‍ക്കണമെന്നത് നിര്‍ബന്ധമായിരുന്നു. പാലക്കാട് ജില്ലയില്‍ ഒരിടത്തും അതു നടന്നില്ല. തല്‍ഫലമായി പദ്ധതിയുടെ പ്രയോജനത്തെ പറ്റി ഗുണഭോക്താക്കള്‍ക്ക് അറിയാനും കഴിഞ്ഞില്ല.

വീടുവീടാന്തരമുള്ള സര്‍വ്വേ നടത്തിയതേയില്ല.
പദ്ധതിയെപറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ സന്നദ്ധരായവരെ കണ്ടുപിടിക്കുന്നതിനും ഗ്രാമപഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍ , പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ , സ്ത്രീകള്‍ , ഗ്രാമതലത്തിലുള്ള ഒരു സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്‍ , പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന ഒരു സംഘം വീടുവീടാന്തരം ഒരു സര്‍വ്വേ നടത്തണമെന്നായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. അങ്ങനെയൊരു സര്‍വ്വേ 16 ഗ്രാമപഞ്ചായത്തുകള്‍ പരിശോധിച്ചതില്‍ മൂന്നെണ്ണത്തില്‍ മാത്രമേ നടത്തിയുള്ളൂ. പദ്ധതികൊണ്ടുള്ള പ്രയോജനത്തെപറ്റി ജനങ്ങള്‍ക്ക് വേണ്ട അറിവു ലഭിക്കാതിരിക്കുന്നതിനു ഇതു കാരണമായി. തൊഴില്‍ ആവശ്യപ്പെടുന്നവര്‍ ഉണ്ടാകാതെപോയി എന്നതായി ഫലം.

രജിസ്ട്രേഷനുള്ള അപേക്ഷ.
സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഫാറത്തില്‍ ഈ പദ്ധതിയിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിനു നല്‍കണം. വാക്കാലുള്ള അപേക്ഷപോലും സ്വീകരിക്കണം. അത്ര ലഘുവാണ് നടപടിക്രമങ്ങള്‍. അപേക്ഷ ലഭിച്ചുകഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ ഗ്രാമപഞ്ചായത്ത് അപേക്ഷ പരിശോധിക്കുകയും കുടുമ്പത്തെ രജിസ്റ്റര്‍ ചെയ്യുകയും വേണം. പാലക്കാടും വയനാടും ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കുടുമ്പാംഗങ്ങളുടെ എണ്ണം യഥാക്രമം 166200 -ം 101444 -ം , അത് ആ ജില്ലകളിലെ ആകെ ഗ്രാമീണ കുടുമ്പങ്ങളുടെ 36% -ം 63% -ം ആയിരുന്നു.

രജിസ്ട്രേഷനില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം.
പദ്ധതിയനുസരിച്ച വര്‍ഷത്തിലെ എല്ലാ ദിവസവും രജിസ്റ്റര്‍ ചെയ്യാമെന്നിരിക്കേ , ഗ്രാമവികസന കമ്മീഷ്ണര്‍ 2006 ഫെബ്രുവരി 2 നും 16 നും മദ്ധ്യേ അപേക്ഷകള്‍ സ്വീകരിക്കുവാനാണ് ജില്ലാ പ്രൊഗ്രാം കോ-ഓര്‍ഡിനേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഈ നിര്‍ദ്ദേശമനുസരിച്ച പാലക്കാട് ജില്ലയില്‍ അപേക്ഷകള്‍ സ്വീകരിച്ചത് ഈ ദിവസങ്ങളില്‍ മാത്രമായിരുന്നപ്പോള്‍ വയനാട്ടില്‍ വര്‍ഷം മുഴുവനും അപേക്ഷ സ്വീകരിച്ചു. പിന്നീട് പാലക്കാട് ജില്ലയില്‍ 2006 സെപ്റ്റമ്പര്‍ മുതലാണ് തുടര്‍ച്ചയായി രജിസ്ട്രേഷന്‍ പുനരാരംഭിച്ചത്. ഇതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമായതു കൂടാതെ നിയമം ഉറപ്പു നല്‍കുന്ന ഗുണഫലങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്നും അര്‍ഹരായ ഗുണഭോക്താക്കളെ തടയുകയും ചെയ്തു.

രജിസ്റ്റര്‍ ചെയ്ത എല്ലാ കുടുമ്പങ്ങള്‍ക്കും തൊഴില്‍ കാര്‍ഡുകള്‍ നല്‍കിയില്ല.
അപേക്ഷ ലഭിച്ച് രണ്ടാഴ്ചക്കകം ഗ്രാമപഞ്ചായത്തുകള്‍ രജിസ്റ്റര്‍ ചെയ്ത കുടുമ്പത്തിനു തൊഴില്‍ കാര്‍ഡ് നല്‍കണമായിരുന്നു. ക്രിത്രിമങ്ങളില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും ഉള്ള ഒരു നിര്‍ണ്ണായക നിയമരേഖയാണ് തൊഴില്‍കാര്‍ഡ്. ഫോട്ടോയുള്‍പ്പടെ തൊഴില്‍കാര്‍ഡിന്റെ ചെലവ് പദ്ധതിയുടെ ഭാഗമായി വഹിക്കണമായിരുന്നു. പക്ഷേ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ കുടുമ്പങ്ങള്‍ക്കും തൊഴില്‍ കാര്‍ഡ് നല്‍കിയില്ല. ആകെ രജിസ്റ്റര്‍ ചെയ്ത 267614 കുടുമ്പങ്ങളില്‍ 213840 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് തൊഴില്‍ കാര്‍ഡ് നല്‍കിയത്.

പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരല്ലാത്ത രജിസ്റ്റര്‍ ചെയ്ത കുടുമ്പങ്ങളോട് തൊഴില്‍ കാര്‍ഡില്‍ പതിക്കുന്നതിനുവേണ്ടി ഫോട്ടോകള്‍ അവരവരുടെ ചെലവില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത് വയനാട്ടില്‍ കാര്‍ഡുകള്‍ തയ്യാറാക്കാന്‍ കാലതാമസത്തിനിടയാക്കി. ഫോട്ടോ എടുക്കുന്നതിനു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ കുടുമ്പങ്ങള്‍ക്ക് തൊഴില്‍കാര്‍ഡ് ലഭിച്ചതുമില്ല. ഈ നടപടി ക്രമരഹിതമായിരുന്നു.

തൊഴില്‍ കാര്‍ഡിന്റെ കാലാവധി, നല്‍കിയ തീയതി, കുടുമ്പാഗംങ്ങളുടെ ഒപ്പ്/വിരലടയാളം എന്നിവ തൊഴില്‍ കാര്‍ഡുകളില്‍ പലതിലും രേഖപ്പെടുത്താത്തതുകൊണ്ട് , ക്രിത്രിമം തടയുംക സുതാര്യത ഉറപ്പ് വരുത്തുക മുതലായവ അസാധ്യമായിരുന്നു.

തൊഴില്‍ ആവശ്യപ്പെടലും നല്‍കലും.
ഗ്രാമപഞ്ചായത്തില്‍ ജോലി ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമര്‍പ്പിക്കുന്ന തൊഴില്‍ കാര്‍ഡ് ഉടമകള്‍ തൊഴില്‍ ലഭിക്കുന്നതിനു അര്‍ഹരാണ്. തൊഴില്‍ കാര്‍ഡിന്റെ രജിസ്ട്രേഷന്‍ നമ്പര്‍, എന്നുമുതലാണ് തൊഴില്‍ ആവശ്യമുള്ളത്, എത്ര ദിവസം തൊഴില്‍ ചെയ്യാന്‍ സന്നദ്ധമാണ് എന്നീ വിവരങ്ങള്‍ അപേക്ഷയില്‍ ഉണ്ടായിരിക്കണം. ഒരു വര്‍ഷത്തില്‍ വിവിധ ഘട്ടങ്ങളിലായി പല ദിവസങ്ങളില്‍ തൊഴില്‍ ലഭിക്കാന്‍ ഒരൊറ്റ അപേക്ഷ മതിയാകും. അപേക്ഷ ലഭിച്ചു എന്നതിനു തെളിവായി തീയതി വച്ച ഒരു രസീത് അപേക്ഷകനു നല്‍കണം. തൊഴില്‍ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷിച്ച തീയതി മുതല്‍ 15 ദിവസത്തിനകം അപേക്ഷര്‍ക്ക തൊഴില്‍ നല്‍കാന്‍ ഗ്രാമപഞ്ചായത്ത് ബാദ്ധ്യസ്ഥരാണ്. ഒരു ഗ്രാമ പഞ്ചായത്തിനു തൊഴില്‍ നല്‍കാന്‍ കഴിയാതെ വന്നാല്‍ , കാര്‍ഡ് ഉടമക്ക് ജോലി കൊടുക്കാനുള്ള ചുമതല പ്രോഗ്രാം ഓഫീസര്‍ക്കാണ്. ഈ ഓഫീസര്‍ തൊഴില്‍ നല്‍കാന്‍ പരാജയപ്പെടുകയാണെങ്കില്‍ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തൊഴില്‍ നല്‍കുന്നതിനു വേണ്ടി ഇടപെടണം. മറിച്ച്, ഗ്രാമ പഞ്ചായത്തോ, പ്രോഗ്രാം ഓഫീസറോ നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ നിയമത്തില്‍ അനുശാസിക്കുന്ന തൊഴില്‍ ചെയ്യാന്‍ അപേക്ഷകനും ബാദ്ധ്യസ്ഥനാണ്.

ഇത്തരത്തില്‍ തൊഴില്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍, ആ കുടുമ്പത്തിനു തൊഴിലില്ലായ്മാ ബത്ത നല്‍കേണ്ടി വരുന്നു. ഈ ബത്ത കേന്ദ്രം തരില്ല, സംസ്ഥാനം വഹിക്കണം.

ഭൂരിഭാഗം തൊഴില്‍ കാര്‍ഡ് ഉടമകള്‍ തൊഴിലിനു വേണ്ടി അപേക്ഷിച്ചില്ല.
സംസ്ഥാനത്തെ 213840 തൊഴില്‍കാര്‍ഡ് ഉടമകളില്‍ 104920 പേര്‍ മാത്രമാണ് തൊഴില്‍ ആവശ്യപ്പെട്ടത്. അതായത് തൊഴിലിനുവേണ്ടി അപേക്ഷിക്കാത്ത രജിസ്റ്റര്‍ ചെയ്ത കുടുമ്പങ്ങള്‍ 61% ത്തോളം മാത്രം. വയനാട് ജില്ലയിലെ നെന്മേനി ഗ്രാമപഞ്ചായത്തിലെ 4700 തൊഴില്‍ കാര്‍ഡുടമകളില്‍ 950 പേര്‍ മാത്രമാണ് തൊഴിലിനപേക്ഷിച്ചതെന്ന് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.

തൊഴില്‍ കാര്‍ഡുടമകളെ തൊഴിലിനു അപേക്ഷിക്കുന്നതില്‍ നിന്ന് നിയന്ത്രിച്ചു.
തൊഴിലിനുള്ള അപേക്ഷ ചുരുങ്ങിയത് തുടര്‍ച്ചയായി 14 ദിവസത്തേക്കെങ്കിലും വേണ്ടിയായിരിക്കണം. കുടുമ്പത്തിന്റെ ആകെയുള്ള അര്‍ഹതക്ക് വിധേയമായി ഒരാള്‍ അപേക്ഷിക്കുന്ന തൊഴില്‍ദിനങ്ങളുടെ എണ്ണത്തിനോ അയാള്‍ക്ക് നല്‍കിയ തൊഴില്‍ദിനങ്ങളുടെ എണ്ണത്തിനോ പരിധിയില്ല. ആഴ്ചയില്‍ 6 ദിവസത്തില്‍ കവിയാതെ ചുരുങ്ങിയത് 14 ദിവസം തുടര്‍ച്ചയായിട്ടണ് സാധാരണ തൊഴില്‍ നല്‍കുന്ന കാലയളവ്.

വയനാട് ജില്ലയിലെ പരിശോധനക്ക് ശേഷം, സി.ഏ.ജി. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അവിടുത്തെ ഗ്രാമപഞ്ചായത്തുകളില്‍ തൊഴില്‍ അനുവദിക്കുന്നതില്‍ സത്യസന്ധവും നീതിയുക്തവുമായ ഒരു മാനദണ്ഢവും പാലിച്ചിരുന്നില്ലെന്നാണ്. ധാരാളം ഉദാഹരണങ്ങളും എടുത്തു കാണിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ചതിനു തെളിവായി തീയതി രേഖപ്പെടുത്തിയ രസിത് നല്‍കിയതേയില്ല.

തൊഴിലുറപ്പു ദിനം.
തൊഴിലിനുള്ള അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കുന്നതിനും വിവരങ്ങള്‍ വെളിപ്പെടുത്തുക, തൊഴില്‍ അനുവദിക്കുക, വേതനവും തൊഴിലില്ലായ്മാ ബത്തയും വിതരനം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ആഴ്ചയില്‍ ഒരു നിശ്ചിതദിവസം തൊഴിലുറപ്പുദിനമായി നീക്കിവക്കണമായിരുന്നു. ഒരു ഗ്രാമപഞ്ചായത്തിലും അങ്ങനെയൊരു ദിവസം ഉണ്ടായില്ല. അതായത് പദ്ധതി നടത്തികൊണ്ടിരുന്നത് സുത്യാര്യമായിട്ടേ ആയിരുന്നില്ല.

പദ്ധതി വ്യപനത്തിലുള്ള ന്യൂന്നത
തൊഴില്‍ നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പരമമായ ലക്ഷ്യം. പക്ഷേ സംസ്ഥാനത്ത് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 267614 കുടുമ്പങ്ങളില്‍ 99107 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്. അതില്‍ തന്നെ പദ്ധതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ 100 ദിവസത്തെ തൊഴില്‍ നല്‍കിയത് വെറും 537 കുടുമ്പങ്ങള്‍ക്ക് മാത്രം. എന്നിട്ട് മുക്കിലും മൂലയിലും സഖാക്കള്‍ പ്രസംഗിക്കുത്, കേരളത്തില്‍ 30% തോളം ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെയാണു പോലും.

തൊഴില്‍ അനുവദിച്ച വിവരം തൊഴില്‍കാര്‍ഡ് ഉടമകളെ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള മേല്‍‌വിലാസത്തില്‍ കത്തുവഴി അറിയിക്കുകയും ഗ്രാമപഞ്ചായത്തുകളുടേയും പ്രോഗ്രാം ഓഫീസറുടെയും ഓഫീസ്സുകളില്‍ പരസ്യം ചെയ്യുകയും വേണം. അക്കൌണ്ടന്റ് ജനറല്‍ പരിശോധിച്ച ഏതെങ്കിലും ഗ്രാമപഞ്ചായത്തോ, ബ്ലോക്കോ തൊഴില്‍ അനുവദിച്ച വിവരം അറിയിച്ചുകൊണ്ട് ഗുണഭോക്താക്കള്‍ക്ക് കത്തയച്ചിട്ടില്ല, പരസ്യപ്പെടുത്തിയിട്ടും ഇല്ല. അതെങ്ങനെ ചെയ്യും. (തൊഴില്‍ നല്‍കുന്ന്ത് തങ്ങള്‍ ചെയ്തു കൊടുക്കുന്ന ഔദാര്യമായിട്ടല്ലേ ഈ ഉദ്ദ്യോഗസ്ഥര്‍ കാണുന്നത്.)

ഒരപേക്ഷയില്‍ തന്നെ വിവിധ കാലയളവിലേക്ക് തൊഴില്‍ ആവശ്യപ്പെടാമെന്നും ജോലി കഴിഞ്ഞ് 15 ദിവസത്തിനകം വേതനം വിതരണം ചെയ്തിട്ടില്ലെങ്കില്‍ നഷ്ടപരിഹാരത്തിനു അര്‍ഹതയുണ്ടെന്നും നിയമത്തില്‍ ഉള്ള കാര്യം പഞ്ചായത്ത് ഓഫീസിലുള്ളവര്‍ക്ക് പോലും അറിയില്ലായിരുന്നു. നിയമം അനുശാസിക്കുന്ന അവകാശങ്ങളേയും അര്‍ഹതകളേയും സംബന്ധിച്ച ഗുണഭോക്താക്കളുടെ അറിവില്ലായ്മ തൊഴില്‍ ആവശ്യപ്പെടുന്ന തോത് കുറക്കാനിടയാക്കി. (ഗുണഭോക്താക്കള്‍ക്ക് അറിവ് കൂടിയാല്‍ അപേക്ഷകള്‍ കൂടും, ഓഫീസില്‍ പണി കൂടും, എന്തിനാ വേണ്ടാത്ത തൊന്തരവിനൊക്കെ പോണത്, അല്ലേ)

വേതന വിതരണം.
ഈ പദ്ധതിയുടെ ഏറ്റവും പ്രധാനമായ ഒരു ഘടകമാണ് വേതനവിതരണം. കര്‍ഷകതൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ വേതന നിരക്കായ 125 രൂപ ഈ പദ്ധതിക്കും ബാധകമാക്കി. ഒരു ദിവസം 7 മണിക്കൂര്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഒരു കാരണവശാലും 125 രൂപയില്‍ താഴ്ന്ന വേതനം നല്‍കാവുന്നതല്ല. തുല്യവേതനത്തിനു സ്ത്രീയും പുരുഷനും ഒരു പോലെ അര്‍ഹരാണ്. സമയബന്ധിത നിരക്കിലോ, ചെയ്ത ജോലിയുടെ അളവിന്റെ അടിസ്ഥാനമാക്കിയുള്ള നിരക്കിലോ വേതനം നല്‍കാവുന്നതാണ്. സമയബന്ധിത നിരക്കിലാണെങ്കില്‍ ഒരു ദിവസം 7 മണിക്കൂര്‍ പണിയെടുക്കുന്ന ഒരാള്‍ക്ക് ചെയ്ത ജോലിയുടെ അളവു നോക്കാതെ മുഴുവന്‍ വേതനത്തിനും അര്‍ഹതയുള്ളപ്പോള്‍, ചെയ്ത ജോലിയുടെ അളവിന്റെ അടിസ്ഥാനത്തിലുള്ള നിരക്കിലാണെങ്കില്‍ ഓരോരുത്തരും ചെയ്ത ജോലി എത്രയാണെന്നു അളന്നു തിട്ടപ്പെടുത്തിയതിനു ശേഷം അതിന്റെ അടിസ്ഥാനത്തിലായിരിക്കും വേതനം ലഭിക്കുന്നത്. ഇതൊക്കെയാണ് നിയമം.

പരിശോധിച്ച 16 ഗ്രാമപഞ്ചായത്തുകളിലും പ്രവര്‍ത്തികള്‍ നടത്തിയപ്പോള്‍ അക്കൌണ്ടന്റ് ജനറല്‍ കണ്ടത് ശരാശരി വേതനം 60 രൂപയായിരുന്നു. തല്പരകക്ഷികള്‍ ഇതിനെ ചൂഷണമെന്നു വിളിച്ചേക്കാം. ഇക്കാരണവും തൊഴില്‍ ആവശ്യപ്പെടുന്നതില്‍ നിന്നും തൊഴിലാളികളെ പിന്‍‌തിരിപ്പിച്ചു.

ഏറ്റവും കുറഞ്ഞത് 125 രൂപയെന്നത് ജോലിസ്ഥലത്ത് പ്രദര്‍ശിപ്പിച്ചിരിക്കണമെന്നത് നിയമപ്രകാരം ആവശ്യമായിരുന്നു. പക്ഷേ ഒരിടത്തും അങ്ങനെ ചെയ്തില്ല. പകരം തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടുകളില്‍ നേരിട്ട് വരവു വയ്ക്കുകയായിരുന്നു. തല്‍ഫലമായി ഗുണഭോക്താക്കള്‍ കുറഞ്ഞ കൂലിയെപറ്റി അജ്ഞരും അത്രത്തോളം അതു സുതാര്യതെയെ ബാധിക്കയും ചെയ്തു.

നിയമം അനുസരിച്ച് വേതന വിതരണം പ്രതിവാരാടിസ്ഥാനത്തിലോ അല്ലെങ്കില്‍ തൊഴില്‍ ചെയ്ത തീയതി മുതല്‍ ഒരു കാരനവശാലും 14 ദിവസത്തില്‍ കവിയാതെയോ ആകണം. എന്നാല്‍ വയനാടു ജില്ലയില്‍ അക്കൌണ്ടന്റ് ജനറല്‍ പരിശോധിച്ച എല്ലാ ഗ്രാമപഞ്ചായത്തുകളിലേയും പ്രവൃത്തികളില്‍ വേതനവിതരണം 56 ദിവസം വരെ വൈകിയിരുന്നു. ഏറ്റവും കൂടുതല്‍ വൈകിയത് മേപ്പാടി ഗ്രാമപഞ്ചായത്തിലായിരുന്നു. നിയമമനുസരിച്ചുള്ള (1936 ലെ വേതന വിതരണ നിയമം) നഷ്ടപരിഹാരം ആരും നല്‍കിയില്ല. അന്നന്നുള്ള അഷ്ടിക്കുള്ള വക കാണാനാണ് തൊഴിലും തേടി പഞ്ചായത്തിനെ സമീപിച്ചതും, സര്‍ക്കാര്‍ നിയമമുണ്ടാക്കിയതും. ഈ കാലതാമസത്തിനിടയാക്കിയ ഏമാന്മാര്‍ക്ക് ഒന്നാം തീയതി ശമ്പളം കിട്ടിയില്ലെങ്കില്‍ പുകിലെന്താകുമായിരുന്നു. ക്രിമിനല്‍ കുറ്റമല്ലേ അവര്‍ കാണിച്ചത്.

മസ്റ്റര്‍ റോളിലും തൊഴില്‍ കാര്‍ഡുകളിലും വിതരണം നടത്തിയ് വേതനത്തിന്റെ വിവരം രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമായിരുന്നു. പാലക്കാട് ജില്ലയില്‍ മസ്റ്റര്‍ റോളില്‍ മാത്രം രേഖപ്പെടുത്തിവിട്ടു. വിതരണം ചെയ്ത തൊഴില്‍ കാര്‍ഡുകളില്‍ വേതനം രേഖപ്പെടുത്താനുള്ള സ്ഥലം പോലും ഉണ്ടായില്ല. ആരെങ്കിലും വന്നു മസ്റ്റര്‍ റോളില്‍ കുടി എഴുതിയെടുത്തതു തന്നെയാണ് തൊഴിലാളിക്ക് കൊടുത്തതെന്ന് പരിശോധിച്ച് കണ്ടുപിടിക്കുന്നതൊഴിവാക്കണ്ടേ; പരിശോധിക്കുന്നത് അക്കൌണ്ടന്റ് ജനറലല്ല, ദൈവം തമ്പുരാന്‍ വന്നാലും പിടികൊടുക്കാതിരിക്കാനുള്ള വേലകളെല്ലാം നമ്മുടെ ഏമാന്മാര്‍ക്കറിയാം.

വേതന വിതരണം സുഗമമാക്കുന്ന് അടിസ്ഥാന രേഖകളില്‍ സുപ്രധാനമാണ് മസ്റ്റര്‍ രോള്‍. ഹാജരായതും വിട്ടുനിന്നതും ആയ തൊഴിലാളികളുടെ വിവരങ്ങള്‍, വിതരണം നടത്തിയ വേതനം, വേതനം പറ്റിയ ആളുടെ ഒപ്പ്/ വിരലടയാളം എന്നിവ രേഖപ്പെടുത്തിയതും സമാനമല്ലാത്ത തിരിച്ചറിയല്‍ നമ്പരുകളുള്ളതുമായ പ്രത്യേകം മസ്റ്റര്‍ റോള്‍ ഓരോപ്രവര്‍ത്തിക്കും സൂക്ഷിക്കേണ്ടതുണ്ട്. എങ്കിലല്ലേ, കണക്കുകള്‍ എല്ലാം ശരിയാണെന്ന് ആര്‍ക്കെങ്കിലും പരിശോധിച്ച് ഉറപ്പ് വരുത്താന്‍ കഴിയൂ. എന്നാല്‍ ഓരോ ഗ്രാമപഞ്ചായത്തും അവര്‍ക്ക് തോന്നിയ വിധത്തില്‍, ആരു വന്നാലും ഒന്നും മനസ്സിലാക്കാന്‍ കഴിയാത്തവിധത്തില്‍ മസ്റ്റര്‍ റോള്‍ എഴുതി സൂക്ഷിച്ചു.

പുതിയ സംവിധാനമല്ലേ, ഞങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ, സാര്‍.
അവര്‍ക്ക പറഞ്ഞു കൊടുക്കാനല്ലേ ഏമാര്‍ മാര്‍. അവര്‍ക്കും അറിയില്ല, സാര്‍.
ഇവിടെ ജനപ്രതിനിധകളല്ലേ പഞ്ചായത്തംഗങ്ങള്‍? അവരൊന്നും ചോദിക്കാറില്ലേ? കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ട്യ പദ്ധതിയുടെ ഇംഗ്ലീഷിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവരെല്ലാം കാണുന്നുണ്ട്, സാര്‍.
പോരേ, പൂരം.

തൊഴിലില്ലായ്മ ബത്ത:
തൊഴിലിനപേക്ഷിച്ച ഒരു തൊഴിലാളിക്ക് തൊഴില്‍ ആവശ്യപ്പെട്ട തീയതി മുതല്‍ 15 ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ തൊഴിലില്ലായ്മ ബത്ത നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്. അങ്ങനെ നിശ്ചയിക്കുന്ന നിരക്ക് ആദ്യത്തെ മുപ്പത് ദിവസത്തേക്ക് വേതനനിരക്കിന്റെ നാലിലൊന്നില്‍ കുറയാന്‍ പാടില്ലാത്തതും പിന്നീടുള്ള ദിവസങ്ങള്‍ക്ക് വേതനനിരക്കിന്റെ പകുതിയില്‍ കുറയാന്‍ പാടില്ലാത്തതും ആകുന്നു. ഇത് നിയമം.

സംസ്ഥാനത്ത് 213840 തൊഴില്‍ കാര്‍ഡുടമകള്‍ ഉള്ളതില്‍ 104927 പേര്‍ തൊഴിലിനപേക്ഷിച്ചു. എന്നാല്‍ നിയമം ഉറപ്പുനല്‍കിയതു പ്രകാരം 537 കുടുമ്പങ്ങള്‍ക്ക് മാത്രമാണ് 100 ദിവസത്തെ തൊഴില്‍ നല്‍കാനായത്. ഒരുത്തര്‍ക്കും തൊഴിലില്ലായ്മാ ബത്ത നല്‍കിയതേയില്ല. 30% പേര്‍ ദാരിദ്ര്യ രേഖക്ക് താഴ്യുള്ളവര്‍ പാര്‍ക്കുന്ന സംസ്ഥാനമാണിതെന്നോര്‍ക്കണം. കൊടുക്കുന്ന വേതനം മുഴുവന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും തിരിയെ കിട്ടുന്നതാണെന്നും ഓര്‍ക്കണം.

അക്കൌണ്ട്ന്റ് ജനറല്‍ കണക്കാക്കിയിരിക്കുന്നത്, 105.53 കോടി യുടെ വേതനമാണ് ബത്തയായി കൊടുത്തിട്ട് കേന്ദ്രത്തില്‍ നിന്നും ചോദിച്ച് വാങ്ങേണ്ടിയിരുന്നത്. ഒരു പൈസ കൊടുത്തതുമില്ല, കിട്ടിയതുമില്ല.

പ്രവൃത്തി നിര്‍വഹണം.
ജലസംരക്ഷണം, വറള്‍ച്ചനിവാരണം, ജലസേചനത്തിനുള്ള കനാലുകള്‍, മുന്‍‌ഗണനാവിഭാഗത്തിലുള്ള ഗുണഭോക്താക്കളുടെ ഭൂമിയില്‍ ജലസേചന സൌകര്യം ഏര്‍പ്പെടുത്തുക , പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം, ഭൂവികസനം, വെള്ളപ്പൊക്ക നിയന്ത്രണം , ഗ്രാമീണ പാതകള്‍ എന്നീ എട്ടു വിഭാഗങ്ങളില്‍ പെട്ട പ്രവൃത്തികള്‍ക്കാണ് ഈ നിയമത്തിന്‍ കീഴില്‍ പ്രാമുഖ്യം. സംസ്ഥാനത്ത് എല്ലാ പ്രവൃത്തികളും ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുകയും കരാറുകാരെ പ്രവൃത്തി നിര്‍വഹണത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്യണം. ഇതു നിയമം.

ഈ നിയമം വയനാട് ജില്ലയില്‍ പ്രാവര്‍ത്തികമാക്കിയതെങ്ങനെയെന്നരിയണ്ടേ? ഇവിടുത്തെ രണ്ട് ഗ്രാമപഞ്ചായത്തുകളായ നെന്മേനിയിലും വെള്ളമുണ്ടയിലും അവയുടെ പ്രദേശത്തുള്ള സ്വകാര്യ വിദ്യാലയങ്ങളില്‍കളിസ്ഥലങ്ങള്‍ ഉണ്ടാക്കികൊടുത്തു. ചെലവായ 2.20 ലക്ഷം രൂപ മുഴുവന്‍ തൊഴിലുറപ്പുപദ്ധതി വഴി ചെലവഴിച്ചു. നിയമത്തിനു ഘടകവിരുദ്ധം. പക്ഷേ ആര്‍ ചോദിക്കാന്‍ ?.

തൊഴില്‍ ചെയ്യുവാന്‍ സാധനസാമഗ്രികള്‍ ആവശ്യമെങ്കില്‍, അതും ഈ പദ്ധതിയില്‍ വകവച്ചുതന്നെ വാങ്ങികൊടുക്കണം. എന്നാല്‍ പദ്ധതിവേണ്ടി അനുവദിക്കുന്ന തുകയുടെ 60% എങ്കിലും അവിദഗ്ദതൊഴില്‍ നല്‍കുന്നതിനുവേണ്ടി വിനിയോഗിക്കപ്പെടണം. ഇതു നിയമം.

പാ‍ലക്കാടു ജില്ലയില്‍ പരിശോധന നടത്തിയ പുതിശ്ശേരി ഗ്രാമത്തില്‍ നടപ്പാക്കിയ 20 പ്രവൃത്തികളില്‍ ഒന്നിലും ഈ നിയമം നോക്കാതെ സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടി.

പ്രീയ വായനക്കരേ, ഇപ്പോള്‍ മനസ്സിലായില്ലേ, നമ്മുടെ സംസ്ഥാനത്ത് ജനസംഖ്യയുടെ 30% പേരെ ദാരിദ്ര്യരേഖക്ക് താഴെ നിലനിറുത്താന്‍ നാം പെടുന്ന പാട്.

ആധാരം: സി.ഏ.ജി റിപ്പോര്‍ട്ട് (2008)

തദ്ദേശസ്വയംഭരണം കേരളാസ്റ്റൈല്‍

കേരളത്തിലെ തദ്ദേശസ്വയംഭരണം. അറിഞ്ഞകാര്യങ്ങള്‍ അടുത്തറിയാനുള്ള ഒരു ശ്രമം.

ആമുഖം

കേരളാ പഞ്ചായത്ത് നിയമവും കേരളാ മുനിസിപ്പലിറ്റി നിയമവും കേരളാ നിയമസഭ 1994 ല്‍ പാസ്സാക്കി. ഈ നിയമങ്ങളില്‍ വിഭാവനം ചെയ്തിരുന്നതുപോലെ നിയമങ്ങളുടെ അതാതു പട്ടികകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട 
ചുമതലകളും ഉദ്ദ്യോഗസ്ഥരും സ്ഥാപനങ്ങളും പദ്ധതികളും 1995 ഒക്ടോബര്‍ 2 മുതല്‍ പ്രബല്യത്തോടെ തദ്ദേശസ്വയംഭരണ (തസ്വഭ) സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ 1995 സെപ്റ്റമ്പറില്‍ കൈമാറി, ഈ സ്ഥാപനങ്ങളുടെ ആസ്തിയും ബാദ്ധ്യതകളും ഉള്‍പ്പടെ. പക്ഷേ കൈമാറ്റം ചെയ്യപ്പെട്ട ആസ്തികള്‍ വില്‍ക്കുന്നതിനോ കൈമാറുന്നതിനോ അന്യാധീനപ്പെടുത്തുന്നതിനോ പണയപ്പെടുത്തുന്നതിനോ അവര്‍ക്ക് അധികാരമില്ല. എന്നാല്‍ കൈമാറിയ ജീവരക്കാരുടെ ശമ്പളം സര്‍ക്കാര്‍ തന്നെ തുടര്‍ന്നും നല്‍കി. (മാറ്റപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ ഈയടുത്തകാലം വരെയും ബന്ധപ്പെട്ട തസ്വഭ യില്‍ ചെന്നു ചുമതലകള്‍ ഏറ്റിരുന്നില്ലെന്നുള്ളത് പരസ്യമായ രഹസ്യം).
വികേന്ദ്രീകൃതാസൂത്രണം.
അതായത് ഇനിമുതല്‍ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കേണ്ടത് 
തസ്വഭ കളാണെന്നു സാരം. ഒമ്പതാം പഞ്ചവത്സരക്കാലത്ത് ഇതിനുവേണ്ടി സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 35 മുതല്‍ 40 ശതമാനം വരെ തസ്വഭസ്ഥാപനങ്ങള്‍ രൂപം കൊടുക്കുന്ന പദ്ധതികള്‍ക്ക് വേണ്ടി മാറ്റിവക്കാനും 1995 ജൂലൈയില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനപങ്കാളിത്തത്തോടെ ജനകീയാസൂത്രണം എന്ന ഓമനപ്പേരില്‍ നടപ്പാക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും, പത്താം പഞ്ചവത്സരപദ്ധതി സമയത്ത് പുതുതായി വന്ന സര്‍ക്കാര്‍ ‍ കേരള വികസന പദ്ധതി എന്ന മറ്റൊരു പേരിലാണ് ഇതിനെ പരിചയപ്പെടുത്തിയത്. തസ്വഭ സ്ഥാപനങ്ങളുടെ ഈ തൃണമൂലതല ആസൂത്രണം 2006-07 അവസാനത്തോടെ ഒരു ദശാബ്ദം പിന്നിട്ടു.
തസ്വഭ സ്ഥാപനങ്ങളുടെ രൂപരേഖ.

2007 മാര്‍ച്ച് 31 നു സംസ്ഥാനത്ത് 1223 തസ്വഭ സ്ഥാപനങ്ങളുണ്ടായിരുന്നു. വിവിധ വിഭാഗങ്ങളിലുള്ളവ ഏതെല്ലാമെന്ന് താഴെ കാണിച്ചിരിക്കുന്നു.



കേരളത്തിലെ 1223 തസ്വഭ സ്ഥാപനങ്ങളിലേക്ക് ഒടുവില്‍ തെരഞ്ഞെടുപ്പ് നടന്നത് 2005 സെപ്റ്റമ്പറിലായിരുന്നു. അന്നു 20554 പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടു.
സംഘടനാ രൂപം.
ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും രൂപീകൃതമായിട്ടുള്ള തസ്വഭ സ്ഥാപനങ്ങള്‍ യഥാക്രമം പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ എന്നും നഗര സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നും അറിയപ്പെടുന്നു. പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ രൂപീകൃതമായിട്ടുള്ളത് താഴെകൊടുത്തിരിക്കുന്ന ചാര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നതു പോലെ ത്രിതല വ്യവസ്ഥയിലാണ്.


ഓരോ തലത്തിലേയും പഞ്ചായത്തുകളിലെ അംഗങ്ങള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാര്‍ എന്നിവരെ തെരഞ്ഞടുക്കുന്നു. അതുപോലെ മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍മാര്‍ ചെയര്‍പേര്‍സന്‍/മേയര്‍, വൈസ് ചെയര്‍പേര്‍സന്‍/ ഡെപ്പ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നു.

പ്രസിഡന്റ്/ചെയര്‍പേര്‍സന്‍/മേയര്‍ ഓരോ സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലും എക്സ് ഒഫീഷ്യോ അംഗവും വൈസ് പ്രസിഡന്റ്/ വൈസ് ചെയര്‍പേര്‍സന്‍ / ഡെപ്യൂട്ടി മേയര്‍ ധരകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റിയില്‍ എക്സ് ഒഫീഷ്യോ അംഗവും അതിന്റെ അദ്ധ്യക്ഷനും ആണ്.

ഓരോ പഞ്ചായത് രാജ് സ്ഥാപനത്തിനും സര്‍ക്കാര്‍ ജീവനക്കാരായ ഒരു സെക്രട്ടറിയും അനുബന്ധ ജീവനക്കാരും ഉണ്ട്. മുനിസിപ്പാലിറ്റികളിലേയും നഗരസഭകളിലേയും സെക്രട്ടറിമാര്‍ സര്‍ക്കാര്‍ ജീവനക്കാരും അനുദ്ദ്യോഗസ്ഥര്‍ മുനിസിപ്പല്‍ പൊതു സര്‍വ്വീസ്സില്‍ ഉള്ളവരുമാണ്.
നിയന്ത്രണ വ്യവസ്ഥ.
ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമപ്രകാരം സര്‍ക്കാരിനും നിയമസഭക്കും മുമ്പാകെ സമര്‍പ്പിക്കുന്നതിനു വേണ്ടി 
ഓഡിറ്റ് ചെയ്ത കണക്കുകള്‍ അതിനുവേണ്ടി പ്രത്യേകം അധികാരപ്പെടുത്തിയ ഉദ്ദ്യോഗസ്ഥന്‍ (ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്റ്ററല്ല) സമാഹരിക്കേണ്ടതാണ്. ഇതിനു വിരുദ്ധമായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്റ്റര്‍ സാക്ഷ്യപ്പെടുത്തിയ വാര്‍ഷിക റിപ്പോര്‍ട്ട് അതിനുവേണ്ടി അധികാരപ്പെടുത്തിയ ഉദ്ദ്യോഗസ്ഥനു സമര്‍പ്പിക്കണമെന്നാണ് കേരളാ പഞ്ചായത്ത് രാജ് നിയമത്തിലും കേരളാ മുനിസിപ്പാലിറ്റി നിയമത്തിലും വ്യവസ്ഥ ചെയ്തിരിക്കുന്നത്.

പരസ്പരവിരുദ്ധമായ ഈ വ്യവസ്ഥകള്‍ ഒഴിവാകാനാവശ്യമായ ഭേദഗതികള്‍ വരുത്താമെന്ന് സര്‍ക്കാര്‍ 2003 ജൂലൈയില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ വരുത്തിയിട്ടില്ല(2008). അതുകൊണ്ട് ഒരുത്തരും ഒരിടത്തുനിന്നും കണക്കുകള്‍ ശേഖരിച്ച് സമാഹരിക്കുവാന്‍ ഇതുവരെ മിനക്കെട്ടിട്ടില്ല. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പരിതാപകരമായ കണക്കെഴുത്തും റിപ്പോര്‍ട്ടിംഗും ഇതിന്റെ സംഭാവനയാണ്.
തസ്വഭ സ്ഥാപനങ്ങളുടെ വരവുകള്‍
വരവുകളെ ‘എ’ മുതല്‍ ‘ജി’ വരെയുള്ള വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
വിഭാഗം എ: ജനകീയാസൂത്രണ പദ്ധതി/കേരള വികസന പദ്ധതിയുടെ കീഴില്‍ അസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കുന്നതിനുവേണ്ടി സംസ്ഥാനസര്‍ക്കാര്‍ സംസ്ഥാന പദ്ധതിവിഹിതത്തില്‍ നിന്നും തസ്വഭ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ പദ്ധതി തുകയാണിത്. വികസനചെലവ് ഫണ്ട് എന്നും അറിയപ്പെടുന്നു.

സംസ്ഥാനത്തിന്റെ 2006-07 ലെ ബഡ്ജറ്റ് നോക്കിയാല്‍ ഈ വിഭാഗത്തിനു വേണ്ടി 1400.38 കോടി രൂപ അക്കൊല്ലം ചിലവഴിച്ചതായികാണാം. എന്നാല്‍ ഇത് പച്ചകള്ളമാണ്. ഇത്രയും തുക സംസ്ഥാന ബഡ്ജറ്റില്‍ നിന്നും പിന്‍‌വലിച്ച് തസ്വഭ സ്ഥാപനങ്ങളുടെ അക്കൌണ്ടിലേക്ക് മാറ്റിക്കൊടുത്തു എന്നത് സത്യമാണ്. അതുകൊണ്ട് സംസ്ഥാനത്തിന്റെ കണക്കില്‍ അത്രയും തുക ചെലവായതായും കണക്കാക്കുന്നു. (ഇതൊരുതരം കണക്കിലെ കളിയാണ്) എന്നാല്‍ തസ്വഭ സ്ഥാപനങ്ങള്‍ 1221.37 കോടി രൂപ മാത്രമാണ് അക്കൊല്ലം ചെലവഴിച്ചത്. 178.99 കോടി രൂപ വിനിയോഗിക്കപ്പെടാതെ ബാക്കി നില്‍പ്പുണ്ടായിരുന്നു. സംസ്ഥാന ബഡ്ജറ്റില്‍ കൂടി ഈ വിവരം അറിയുകയേ ഇല്ല.
വിഭാഗം ‘ബി’: തസ്വഭ സ്ഥാപനങ്ങളെ ഏല്‍പ്പിച്ച സംസ്ഥാനാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിനുവേണ്ടിയുള്ളതും മറ്റുചില പദ്ധതിയേതര തുകകളുമാണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പ്രത്യേക ‘കന്നുകുട്ടി’ പരിപാലന പദ്ധതി, ഭൂരഹിതരായ ഗ്രാമീണ തൊഴിലാളികള്‍ക്ക് വീടുവയ്ക്കുന്നതിനു സ്ഥലം നല്‍കല്‍ തുടങ്ങിയവ സംസ്ഥാനാവിഷ്കൃത പദ്ധതികളാണ്. തൊഴിലില്ലായ്മ വേതനം, കര്‍ഷകതൊഴിലാളി പെന്‍ഷന്‍ , വിധവാ പെന്‍ഷന്‍ മുതലായവ പദ്ധതിയേതരവും.

2006-07 ല്‍ ഈ വിഭാഗത്തിലേക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 584.84 കോടി രൂപ ചെലവാക്കിയതായി ബഡ്ജറ്റില്‍ കാണിച്ചിട്ടുണ്ടെങ്കിലും, യഥാര്‍ത്തില്‍ തസ്വഭ സ്ഥാപനങ്ങള്‍ ചെലവാക്കിയത് 531.28 കോടി രൂപ മാത്രമായിരുന്നു. അതായത് 2006-07 അവസാനം 54.56 കോടി രൂപ പാഴാവുന്നതിനു ഇത് ഇടയാക്കി. കുടുതലും പട്ടികജാതി/വര്‍ഗ്ഗ , പിന്നാക്കവിഭാഗക്ഷേമം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് വേണ്ടിയുള്ള തുകയാണ് പാഴായത്.
വിഭാഗം ‘സി’: തസ്വഭ സ്ഥാപനങ്ങളുടെ ആസ്തികളുടെ പരിപാലനത്തിനുള്ള ചെലവുകള്‍ വഹിക്കുന്നതിനു സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന സഹായധനമാണ് ഈ വിഭാഗത്തില്‍ വരിക. പ്രധാനമായും റോഡുകളും റോഡിതര ആസ്തികളുടേയും പരിപാലനം.

ധനകാര്യകമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് 2004-07 കാലയളവില്‍ 1475.71 കോടി രൂപക്ക് അര്‍ഹതയുണ്ടായിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റി വകയിരുത്തിയത് 1057.77 കോടി രൂപയും നല്‍കിയത് 831.05 കോടി രൂപയും ആയിരുന്നു. കുറവ്=644.66 കോടി രൂപ.
വിഭാഗം ‘ഡി’: തസ്വഭ സ്ഥാപനങ്ങള്‍ക്ക് അവരുടെ പരമ്പരാഗത ചുമതലകളുള്‍പ്പടെയുള്ള പൊതു ചെലവുകള്‍ വഹിക്കുന്നതിനു സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന പൊതു ഉദ്ദേശഫണ്ടാണിത്. ഉദാ: അടിസ്ഥാന നികുതി ഗ്രാന്റ്, സ്റ്റാമ്പ് ഡ്യൂട്ടിയിന്മേലുള്ള സര്‍ച്ചാര്‍ജ്ജ്, റൂറല്‍ പൂള്‍ഗ്രാന്റ് മുതലായവ.

2004-07 വരെയുള്ള കാലയളവിലേക്ക് അര്‍ഹതപ്പെട്ട 939.09 കോടി രൂപയുടെ സ്ഥാനത്ത് സംസ്ഥാനസര്‍ക്കാര്‍ ബഡ്ജറ്റില്‍ വകയിരുത്തിയത് 750.98 കോടി രൂപയും നല്‍കിയത് 742.36 കോടി രൂപയുമായിരുന്നു.
വിഭാഗം ‘ഇ’: കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിനു വേണ്ടി സംസ്ഥാന വിഹിതമുള്‍പ്പടെ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സഹായധനം, ലോകബാങ്ക്, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് മുതലായവയില്‍ നിന്നും ലഭിക്കുന്ന പണം, ജില്ലാകളക്ടറിന്മാരില്‍ നിന്നും വെള്ളപൊക്കം/വറള്‍ച്ച ദുരിതാശ്വാസങ്ങള്‍ക്ക് ലഭിക്കുന്ന തുക, സാക്ഷരതാമിഷനില്‍ നിന്നും ലഭിക്കുന്ന തുക മുതലായവ ഉള്‍പ്പെടുന്നതാണിത്.

ദാരിദ്ര്യ ലഘൂകരണ യൂണിറ്റുകള്‍ എന്നു പുനര്‍നാമകരണം ചെയ്ത ജില്ലാഗ്രാമീണ വികസന ഏജന്‍സികള്‍, സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സമിതി, നഗരകാര്യ ഡയറക്റ്റര്‍, ജില്ലാകളക്റ്റര്‍മാര്‍ മുതലായ ഏജന്‍സികള്‍ മുഖേനയാണ് ഈ വിഭാഗത്തിലുള്‍പ്പെട്ട പണം വിതരണം ചെയ്യുന്നത്. നല്‍കിയവര്‍ നിഷ്കര്‍ഷിക്കുന്ന രീതിയില്‍ ഈ പണം നിക്ഷേപിക്കേണ്ടതും വിനിയോഗിക്കേണ്ടതും ആണ്. കേന്ദ്രസഹായമായി 373.90 കോടി രൂപയും സ്സംസ്ഥാനവിഹിതമായി 76.66 കോടി രൂപയും തസ്വഭ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചതില്‍ 292.97 കോടി രൂപ വിനിയോഗിക്കുകയുണ്ടായി. 2006-07 വര്‍ഷാവസാനം മുന്‍‌വര്‍ഷത്തെ നീക്കിയിരുപ്പുള്‍പ്പടെ 209.95 കോടി രൂപ ചെലവാക്കാതെ ബാക്കി വച്ചിട്ടുണ്ട്.
വിഭാഗം ‘എഫ്’: തസ്വഭ സ്ഥാപനങ്ങളുടെ നികുതി, നികുതിയിതര വരുമാനമാണിത്. തനതു ഫണ്ട് എന്നും അറിയപ്പെടുന്നു. വസ്തുനികുതി, തൊഴില്‍നികുതി, വിനോദനികുതി, പരസ്യനികുതി, തടിനികുതി എന്നിവയും ലൈസന്‍സ് ഫീസ്സ്, രജിസ്ട്രേഷന്‍ ഫീസ് മുതലായവയും ഉള്‍പ്പെട്ടത്.

നിയമങ്ങള്‍ അനുശാസിക്കുന്ന വിധത്തില്‍ തനതുഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ തസ്വഭ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുകയോ അവ സംസ്ഥാനതലത്തില്‍ ക്രോഡീകരിക്കുകയോ സര്‍ക്കാര്‍ ഇതുവരെ ചെയ്തിട്ടില്ല. അതിനാല്‍ തനതുഫണ്ട് സംബന്ധിച്ച വിവരമൊന്നും സര്‍ക്കാരിന്റെ കൈയ്യിലില്ല.
വിഭാഗം ‘ജി’: മറ്റു വിഭാഗങ്ങളിലൊന്നും പെടാത്ത വരവുകള്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നു. കേരള നഗരവികസന സാമ്പത്തിക കോര്‍പ്പറേഷന്‍ , ഭവന നിര്‍മ്മാണ നഗരവികസന കോര്‍പ്പറേഷന്‍ , കേരള സംസ്ഥാന ഗ്രാമവികസന ബോര്‍ഡ് മുതലായവ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളുടേയും മാര്‍ഗ്ഗരേഖകളുടേയും അടിസ്ഥാനത്തില്‍ വിനിയോഗിക്കേണ്ട , അവയില്‍ നിന്നുള്ള വായ്പകളും ഇതിലുള്‍പ്പെടുന്നു.

പലയിടങ്ങളില്‍ നിന്നുമായി തസ്വഭ സ്ഥാപനങ്ങളുടെ വിഭാഗം ‘ബി’ യിലേക്ക് ചെല്ലേണ്ട 108.91 കോടി രൂപ, സംസ്ഥാന സര്‍ക്കാര്‍ തെറ്റായ അക്കൌണ്ടിലേക്ക് നിക്ഷേപിച്ചതു കാരണം സര്‍ക്കാരിന്റെ ചില വകുപ്പുകളാണ് ആ തുകകള്‍ പിന്‍‌വലിച്ച് ചെലവാക്കിയത്.

ചുരുക്കത്തില്‍ 2006-07 ലേക്ക് തസ്വഭ സ്ഥാപനങ്ങളിലേക്കായി ചെലവഴിച്ചുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ വകകൊള്ളീച്ചിരുന്നത് (അതായത് തസ്വഭ സ്ഥാപനങ്ങളുടെ വരവ്)
3663.68 കോടി രൂപയായിരുന്നു.

ഈ വിശകലനത്തിന്റെ ഒന്നാം ഭാഗം അവസാനിക്കുന്നതിനു മുമ്പ് തസ്വഭ സ്ഥാപനങ്ങള്‍ ചെലവാക്കിയതിനെപറ്റി കൂടി രണ്ട് വാക്ക്:
തസ്വഭ സ്ഥാപനങ്ങളുടെ ചെലവുകള്‍:
അധികമൊന്നും പറയാനില്ല. വിഭാഗം ‘എ’ മുതല്‍ ‘ഡി’ വരെയുള്ളതേ സമാഹരിച്ചവിധത്തില്‍ അവര്‍ക്കു പോലും ലഭ്യമുള്ളൂ. അതിപ്രകാരമാണ് (Rs.in crores):

ഹജ്ജ് തീര്‍ത്ഥാടനം സര്‍ക്കാര്‍ ചെലവില്‍ - Hajj pilgrimage

സ്വന്തം ആടയാഭരണങ്ങള്‍ വരെ പണയംവച്ച് ലക്ഷക്കണക്കിനു രൂപ ഹജ്ജ് കമ്മറ്റിയില്‍ മുന്‍‌കൂര്‍ അടച്ച് തീര്‍ത്ഥാടനത്തിനായി തന്റെ ഊഴം കാത്തിരിക്കുന്ന ധാരാളം മുസ്ലിം സഹോദരന്‍ /രി മാര്‍ കേരളത്തിലുണ്ട്. എന്നാല്‍ സൌഹൃദ സന്ദര്‍ശനമെന്ന ഓമനപ്പേരും പറഞ്ഞ് മുസ്ലിംസമുദായത്തിലെ വെണ്ണപ്പാളികളിലെ ചിലരെ കുടുമ്പസമേതം സര്‍ക്കാര്‍ ചെലവില്‍ കോടികള്‍ ചെലവിട്ട് സൌദി അറേബ്യയില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിപ്പിച്ച് ഹജ്ജ് തീര്‍ത്ഥാടനം നടത്തിക്കുന്നത് പ്രതിഷേധാര്‍ഹമല്ലേ. ഇക്കാര്യം സി.ഏ.ജി.തന്റെ റിപ്പോര്‍ട്ടിലൂടെ പാര്‍ലമെന്റിനെ അറിയിച്ചിരിക്കുന്നു.

അന്യ രാജ്യങ്ങളിലേക്ക് സൌഹൃദ സന്ദര്‍ശനം നടത്തുന്നത് പുത്തരിയല്ല. പലരാജ്യങ്ങളിലുള്ള കലാകാരന്മാര്‍ കേരളത്തില്‍ വന്ന് അവരുടേ കലാപ്രകടനങ്ങള്‍ കാഴ്ചവയ്ക്കാറുള്ളത് നാം കാണാറുണ്ടല്ലോ?. ഇന്‍ഡ്യയുടെ പ്രതിനിധികളും അത്തരത്തിലുള്ള സൌഹൃദ സന്ദര്‍ശനങ്ങള്‍ നടത്താറുണ്ട്. പരസ്പര സഹകരണവും സൌഹൃദവും പുതുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ആ ദൌത്യത്തിന്റെ ഉദ്ദേശം.

ഹജ്ജ് തീര്‍ത്ഥാടന സമയത്താണ് സൌദി അറേബ്യയിലേക്ക് ഇന്‍ഡ്യയുടെ പ്രതിനിധിസഘം സൌഹൃദ സന്ദര്‍ശനത്തിനായി എല്ലാകൊല്ലവും പോകുന്നത്. ഇന്‍ഡ്യയില്‍ നിന്നും പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിവരുന്ന സഹകരണത്തിനു സൌദി അറേബ്യയോട് നന്ദി പ്രകടിപ്പിക്കുകയെന്ന ഉദ്ദേശവും ഇന്‍ഡ്യ്ക്കുണ്ട്. പ്രതിനിധിസഘത്തിനു വേണ്ടുന്ന എല്ലാ ചെലവും സര്‍ക്കാര്‍ ഖജനാവില്‍നിന്നാണ് വഹിക്കുന്നത്. എന്നാല്‍ അതിന്റെ മറവില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്തന്നറിയേണ്ടേ?..

സാധാരണഗതിയില്‍ ഒരു പ്രതിനിധിസഘത്തെ പുറം രാജ്യത്തേക്ക് അയക്കുമ്പോള്‍ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെന്തെല്ലാമെന്ന് പ്രതിനിധികള്‍ക്കെങ്കിലും വിശദീകരിച്ച് കൊടുക്കാറുണ്ട്. എന്നാല്‍ ഹജ്ജ് സമയത്ത് സൌദി അറേബ്യയിലേക്ക് പ്രതിനിധികളെ അയക്കുമ്പോള്‍ ഒരു സൌഹൃദസംഘം അവിടെ ചെയ്ത് തീര്‍ക്കേണ്ട ചുമതലകളെന്തല്ലാമാണെന്നു വിശദീകരണം നല്‍കുന്ന സംബ്രദായം നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിനില്ലെന്നു സി.ഏ.ജി തന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരിക്കുന്നു.

2003 മുതല്‍ 2006 വരെ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച സൌഹൃദ സഘത്തിന്റെ ഘടന താഴെ കാണുന്ന പട്ടികയില്‍ വ്യക്തമാണ്.



സൌഹൃദസംഘം നിര്‍വഹിക്കേണ്ട ചുമതലകള്‍ എല്ലാകൊല്ലവും ഏതാണ്ട് ഒന്നു തന്നയല്ലേ. പിന്നെയെന്തേ അവരുടെ എണ്ണത്തില്‍ മാത്രം കൊല്ലാകൊല്ലം ഇത്രമാത്രം വ്യതിയാനം?.

ജിദ്ദയിലെ ഇന്‍ഡ്യന്‍ സ്ഥാനപതിയും, സൌഹൃദസംഘത്തിന്റെ തലവന്മാരും എല്ലാകൊല്ലവും സംഘത്തിന്റെ വലിപ്പത്തില്‍ ഉല്‍ക്കഠ രേഖപ്പെടുത്താറുണ്ട്. വലിപ്പം കൊണ്ട് പ്രത്യേകിച്ച പ്രയോജനം ഒന്നും ഉണ്ടാകാറില്ലെന്നും അഭിപ്രായപ്പെടാറുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നും, പാകിസ്ഥാന്‍ ഉള്‍പ്പടെ, അഞ്ചോ പത്തോ പേരില്‍ കൂടുതല്‍ അവരുടെ സംഘങ്ങളില്‍ ഉള്‍പ്പടുത്താറില്ല. എന്നിട്ടും സംഘത്തിന്റെ എണ്ണം നിശ്ചയിക്കാനുള്ള യാതൊരു മാനദഡ്ഢവും നമ്മുടെ മന്ത്രാലയം ഇതുവരെ കൈകൊണ്ടിട്ടില്ല. പകരം, സര്‍ക്കാരിന്റെ അനുമതിക്കായി കുറേ ‘പേരു‘കള്‍ (അവരെപറ്റി മറ്റുവിവരങ്ങള്‍ ഒന്നും ഇല്ലാതെ) മാത്രമാണ് വിദേശകാര്യമന്ത്രാലയം അയച്ചുകൊടുക്കുന്നത്. ഈ പോരായ്മയും സി.ഏ.ജി രേഖകളുടെ അടിസ്ഥാനത്തില്‍ നിയമസഭയെ അറിയിച്ചിരിക്കയാണ്.

ഹജ്ജ് സൌഹൃദ സംഘത്തോടൊപ്പം അവരുടെ ഭാര്യമാരെയും മറ്റു കുടുമ്പാംഗങ്ങളേയും കൂടെ കൂട്ടാന്‍ അനുവദിക്കുകയും അവര്‍ക്ക് വേണ്ടിയും ഡിപ്ലോമാറ്റിക്ക് പാസ്പോര്‍ട്ട് വിതരണം ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഇതു ഭാരതസര്‍ക്കാര്‍ അനുവദിച്ചു പോരുന്ന നടപടികള്‍ക്കെതിരാണ്. സൌഹൃദ സംഘത്തിന്റെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ഈ പരിവാരങ്ങല്‍ക്ക് ഒന്നും ചെയ്യാനില്ല.

യഥാര്‍ത്ഥ കളി നടക്കുന്നത് ഇനിയാണ്. സൌഹൃദസംഘത്തിനു അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ സംഘാങ്ങളുടെ പേരുകള്‍ മാത്രമേ കാണൂ. എന്നാല്‍, മന്ത്രാലയത്തില്‍ നിന്നും പ്രത്യേക സന്ദേശം ജിദ്ദയിലെ സ്ഥാനപതിക്ക് ലഭിക്കുന്നു. അതിലൂടെയാണ് സംഘാംഗങ്ങളുടെ കുടെ എത്തുന്ന പരിവാരങ്ങള്‍ക്ക് വേണ്ടി വരുന്ന എല്ലാ ചെലവുകളും വഹിച്ചോളണമെന്ന നിര്‍ദ്ദേശം കൊടുക്കുന്നത്. ഈ പരിവാരങ്ങളുടെ യാത്രാചെലവു (airfare) മാത്രം അതാത് അംഗങ്ങള്‍ വഹിക്കണം. സൌദിയിലെത്തിക്കഴിഞ്ഞാലുള്ള ചെലവുകള്‍ മുഴുവന്‍ സര്‍ക്കാര്‍ വഹിച്ചോളണം.(ജിദ്ദയിലെ സ്ഥാനപതി വഴി).

നിസ്സാര ചെലവല്ല ഈ പരിവാരങ്ങള്‍ അവിടെ ചെന്നു ചെയ്തുകൂട്ടുന്നത്. 2006-ല്‍ രണ്ടാം പ്രാവശ്യം പോയ 54 പേര്‍ക്ക് വേണ്ടി ചെലവായ 2.39 കോടി രൂപ എന്തിനൊക്കെയാണന്നറിയേണ്ടേ?

  • വണ്ടിക്കൂലി = 12.85 ലക്ഷം രൂപ
  • അംഗങ്ങളുടെ ദിവസചെലവ് = 12.12 ലക്ഷം രൂപ.
  • പരിവാരങ്ങളുടെ മാത്രം മറ്റു ചെലവുകള്‍ = 2.14 കോടി രൂപ.

അതായത്, ആകെ ചെലവിന്റെ 90% വും പരിവാരങ്ങളുടെ മറ്റു ചെലവുകള്‍ക്ക്വേണ്ടിയായിരുന്നു എന്ന് സാരം.

അംഗങ്ങള്‍ക്ക് ഹോട്ടലുകളില്‍ ഒറ്റമുറികള്‍ ഒരുക്കണമെന്ന പ്രത്യേക നിര്‍ദ്ദേശം പുല്ലുപോലെ അവഗണിച്ച്, എല്ലാപേര്‍ക്കും ഇരട്ടമുറികളാണ് സൌദി അറേബ്യയില്‍ ഒരുക്കിയത്. കൂടെയുള്ള പരിവാരങ്ങള്‍ക്ക് കൂടി കിടക്കയൊരുക്കണമെങ്കില്‍ അംഗങ്ങള്‍ സ്വന്തം കീശയില്‍ നിന്നും പണം മുടക്കണമായിരുന്നു. പകരം, ഇരട്ടമുറികള്‍ സര്‍ക്കാര്‍ തന്നെ ഒരുക്കികൊടുത്തു. അതുകൊണ്ടെന്തു പറ്റി, ഇന്‍ഡ്യന്‍ ജനതക്ക് സൌഹൃദ സംഘം പരിവാരത്തിലെ ഒരോരുത്തര്‍ക്കും വേണ്ടി ദിനം പ്രതി 38,400 രൂപ വീതം ചെലവാക്കേണ്ടി വന്നു.

ഈ സംഘവും പരിവാരങ്ങളും സൌദി അറേബ്യയില്‍ നടത്തിയ യാത്രയും പ്രവര്‍ത്തികളും പരിശോധിച്ചപ്പോഴാണ് സി.ഏ.ജി. മറ്റൊരു കാര്യം കണ്ടുപിടിച്ചത്. സൌഹൃദം കൂടാന്‍ എത്തിയ അംഗംങ്ങളും പരിവാരങ്ങളും വാസ്തവത്തില്‍ സൌഹൃദം പുതുക്കാനല്ല പകരം തീര്‍ത്ഥാടനത്തിനുവേണ്ടി എത്തിയതായിരുന്നു. എല്ലാരും 18-20 ദിവസത്തോളം മെക്കയിലും, മീനയിലും , മദീനയിലുമെല്ലാം താമസം കൂടി ഇന്‍ഡ്യന്‍ ജനതയുടെ നികുതിപണം കൊണ്ട് ഹജ്ജ്‌ തീര്‍ത്ഥാടനം നടത്തുകയായിരുന്നു.

ഇങ്ങ്‌ ഇന്‍ഡ്യയിലെ പാവപ്പെട്ട മുസ്ലിം ജനത ആഭരണങ്ങള്‍ പോലും വിറ്റ് ലക്ഷക്കണക്കിനു രൂപ ഹജ്ജ് കമ്മറ്റിയിലേക്ക് മുന്‍‌കൂറടച്ച് ഹജ്ജ് കൂടാനുള്ള അനുവാദവും ഊഴവും കാത്തിരിക്കുന്നു.

കുറ്റം പറയരുതല്ലോ, സൌദിയിലെ ഹജ്ജ് മന്ത്രി വിളിച്ചു കുട്ടിയ ഒരു സൌഹൃദ വിരുന്നു സല്‍ക്കാരത്തില്‍ നമ്മുടെ സൌഹൃദസംഘത്തിലെ മൂന്നു പേര്‍ വരെ പങ്കെടുത്തിരുന്നുവെന്നും രേഖകളില്‍ നിന്നും സി.ഏ.ജി കണ്ടെത്തി.

2006 വരെയുള്ള വിവരങ്ങളേ എനിക്ക് ശേഖരിക്കാന്‍ കഴിഞ്ഞുള്ളു. അത് ബ്ലോഗ് വായനക്കാരുടെ സന്തോഷത്തിനായി ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

കടപ്പാട്: വിവരാവകാശനിയമം, സി.ഏ.ജി. റിപ്പോര്‍ട്ട്.

2G സ്പെക്ട്രം കുംഭകോണം : 2G Spectrum scam


ആമുഖം

സ്പെക്ട്രം.

ഭൂമിയില്‍ മനുഷ്യന്‍ സഞ്ചരിക്കുന്നത് റോഡിലൂടെയാണു. മനുഷ്യ നിര്‍മ്മിതമാണതെല്ലാം. ആ റോഡുകള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണു. അതുപയോഗിക്കാനായി മനുഷ്യര്‍ സര്‍ക്കാരിനു കരം കൊടുക്കുന്നു.

എന്നാല്‍ മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും അന്തരീക്ഷത്തിലുള്ള മനുഷ്യനു അദൃശ്യമായ വഴിയില്‍ കൂടിയാണു സഞ്ചരിക്കുന്നത്. നമ്മുടെ അന്തരീക്ഷം മുഴുവന്‍ ഇത്തരത്തിലുള്ള വഴികള്‍ കൊണ്ട് നിറഞ്ഞ് നില്‍ക്കുന്നു. അന്തരീക്ഷത്തിലെ ഇങ്ങനെയുള്ള അദൃശ്യ വീഥികള്‍ക്കെല്ലാം കൂടി പൊതുവെയുള്ള പേരാണു സ്പെക്ട്രം. ഇതൊരു പ്രകൃതി വിഭവമാണ്. സര്‍ക്കാരിനു സ്വന്തമാണ്. ഉപയോഗിക്കണമെങ്കില്‍ സര്‍ക്കാരിനു കരം കൊടുക്കണം. എന്നാല്‍ മറ്റു പ്രകൃതി വിഭവങ്ങളെ പോലെ, ഉപയോഗം കൊണ്ട് തീര്‍ന്നു പോകുന്നതല്ല ഈ സ്പെക്ട്രം. അതു കൊണ്ടു തന്നെ ഒരേ സ്പെക്ട്രം പല ആവശ്യങ്ങള്‍ക്കായി പലര്‍ക്കും വില്‍ക്കാന്‍ സാധിക്കും.ഇത് സഞ്ചരിക്കുന്ന പ്രതലം അനുസരിച്ച് അതിന്റെ ശക്തി കൂടിയും കുറഞ്ഞും ഇരിക്കും. അന്തരാഷ്ട്ര അതിര്‍ത്തികളൊന്നും ഈ റേഡിയോ ഫ്രീക്ക്വന്‍സി സ്പെക്ട്രത്തിന്റെ സഞ്ചാരത്തെ തടഞ്ഞു നിര്‍ത്തുന്നുമില്ല. അതുകൊണ്ട് ദേശീയവും അന്തര്‍ ദേശീയവുമായ നിയമങ്ങള്‍ക്ക് വിധേയമായിട്ട് വേണം റേഡിയോ ഫ്രീക്ക്വന്‍സി സ്പെക്ട്രത്തിന്റെ ഉപയോഗം ക്രമീകരിക്കേണ്ടത്. ഇത് ഉറപ്പ് വരുത്തുന്നതിനായി അന്തരാഷ്ട്ര തലത്തില്‍ ഒരു International Telecommunications Union (ITU) പ്രവര്‍ത്തിച്ച് വരുന്നു. [സ്പെക്ട്രത്തെ പറ്റി കൂടുതല്‍ ഇവിടെ നിന്നും അറിയാം]

റോഡ് നിര്‍മ്മാണത്തിലും ഉപയോഗത്തിലും പൊതുമരാമത്ത് വകുപ്പില്‍ നാം കാണുന്ന അഴിമതികളെല്ലാം തന്നെ സ്പെക്ട്രം കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പിലും (ടെലികോം) കാണാം. കാരണം രണ്ടും കൈകാര്യം ചെയ്യുന്നത് മനുഷ്യരാണ്. ടെലികോം വകുപ്പ് സ്പെക്ട്രം കൈകാര്യം ചെയ്തതില്‍ നടത്തിയ അഴിമതിയാണ് ഈ പോസ്റ്റിലെ വിഷയം.

സ്പെക്ട്രം കുംഭകോണം.
ടെലികൊം മന്ത്രി എ.രാജയെ (ഡി.എം.കെ) പ്രോസികൂട്ട് ചെയ്യാനുള്ള അനുമതിക്ക് വേണ്ടി ജനതാ പാര്‍ട്ടി ലീഡര്‍ സുബ്രമണ്യന്‍ സ്വാമി പല പ്രാവശ്യം പ്രധാന മന്ത്രിക്ക് കത്തെഴുതി. ഒന്നിനും മറുപടി കിട്ടിയില്ല. ഒടുവില്‍ അനുമതി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഒരു സ്പെഷ്യല്‍ ലീവ് പെറ്റിഷന്‍ വഴിയാണു ഇക്കാര്യം പുറം ലോകം ശ്രദ്ധിക്കുന്നത്. കേസിന്റെ വിജാരണ വേളയില്‍ സുബ്രമണ്യം സ്വാമി അപേക്ഷ നല്‍കി 16 മാസം കഴിഞ്ഞിട്ടും പ്രധാനമന്ത്രിയില്‍ നിന്നും ഒരു നീക്കവും നടന്നു കാണാത്തതില്‍ സുപ്രീം കോടതി അതിശയം പ്രകടിപ്പിച്ചു. നവംബര്‍ 18, 2010 നു മുമ്പ് സത്യാവസ്ഥ മുഴുവനും കോടതിയെ ബോധ്യപ്പെടുത്താന്‍ സോളിസിറ്റര്‍ ജനറലിനോട് സുപീം കോടതി ആഞ്ജാപിച്ചതിനു ശേഷമാണ് പത്ര, ദൃശ്യ മാധ്യങ്ങളും ചൂടായത്. ഇതോടെ അന്വേഷണമായി. ടെലികോം മന്ത്രി ഏ.രാജ രാജിവക്കാന്‍ നിര്‍ബന്ധിതനായി (14-11-2010). രണ്ടു ദിവസം കഴിഞ്ഞ് അതായത് 16-11-2010 ല് സി.ഏ.ജി തന്റെ വിശദമായ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചു, കോടതിക്കും ലഭ്യമാക്കി. മന്ത്രി രാജയും അദ്ദേഹത്തിന്റെ മന്ത്രാലയവും ചേര്‍ന്നു രാജ്യത്തിനു കിട്ടാവുന്നതായ 1,76,000 കോടി രൂപയുടെ അധികവരുമാനം ഇല്ലാതാക്കി എന്ന കാര്യം വിശദീകരിച്ചു കൊണ്ടുള്ളതായിരുന്നു ആ റിപ്പോര്‍ട്ട്.

മലയാളിയായ ജെ.ഗോപീ കൃഷ്ണന്‍ എന്ന ‘ദി പയനിയര്‍‘ മാഗസിന്റെ  ഡല്‍ഹി പ്രതിനിധി സ്പെക്ട്രം വിതരണത്തില്‍ മന്ത്രി രാജ നടത്തികൊണ്ടിരിക്കുന്ന അഴിമതി കഥകള്‍ ‘ദി പയനിയര്‍‘ മാഗസീന്‍ വഴിയും തന്റെ സ്വന്തം ബ്ലോഗ് വഴിയും പരമ്പരയായി എഴുതിയിരുന്ന കാര്യവും അപ്പോഴാണ് പലരുടേയും ശ്രദ്ധയില്‍പ്പെടുന്നത്.

സംഗതി പ്രതിപക്ഷം ഏറ്റെടുത്തു. അവര്‍ രാജ്യസഭയേയും, ലോക സഭയേയും ഇളക്കി മറിച്ചു. ഒരു ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിയെ കൊണ്ട് ഇക്കാര്യങ്ങള്‍ അന്വേഷിപ്പിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സി.ഏ.ജിയുടെ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞു, ഇനി പബ്ലിക് അക്കൌണ്ട്സ് കമ്മറ്റി അത് പരിശോധിക്കണം. അതു കൂടാതെ സെണ്ട്രല്‍ വിജിലന്‍സ് കമ്മിഷ്ണറോടും ഇക്കാര്യം അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ഭരണപക്ഷം ഒരുക്കവുമാണ്. ഇക്കാര്യത്താല്‍ ഭരണ പക്ഷം ജെ.പി.സി. അന്വേഷണത്തിനു വഴങ്ങിയില്ല. കഴിഞ്ഞ കുറെ ദിവസമായി പ്രതിപക്ഷബഹളം കാരണം രാജ്യസഭയും, ലോക് സഭയും സ്തംഭിച്ചിരിക്കുന്നു (6-12-2010). അതിനിടയില്‍, എ.രാജ നിയമമന്ത്രാലയത്തെ അവഗണിച്ച്, പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശങ്ങളെ കണക്കിലെടുക്കാന്‍ കഴിയില്ലെന്ന വിധത്തില്‍ അദ്ദേഹത്തിനു മറുപടി കത്തെഴുതിയത് തെറ്റായി പോയി എന്നു സുപ്രീം കോടതിയില്‍ നിന്നും (2-12-2010) പരാമര്‍ശവും വന്നു.

JPC Vs PAC
1) ജെ.പി.സി: പാര്‍ലമെന്റം‍ഗങ്ങളുടെ സമിതി. ഭരണകക്ഷിയില്‍ പെട്ട അംഗമായിരിക്കും അദ്ധ്യക്ഷന്‍. ഏതെങ്കിലും പ്രത്യേക കാര്യം മാത്രം അന്വേഷിക്കാനായി നിയമിക്കപ്പെട്ടത്. അന്വേഷണം തീരുന്നതുവരെ നിലനില്‍ക്കും
 പി.ഏ.സി: ലോക്/രാജ്യ സഭാ അംഗങ്ങളുടെ സമിതി. ഭരണഘടനയാല്‍ സ്ഥാപിതമായത്. സ്ഥിരം സമിതി. പ്രതിപക്ഷത്തെ അംഗമായിരിക്കും അദ്ധ്യക്ഷന്‍. ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി യാണ് ഇപ്പോഴത്തെ അദ്ധ്യക്ഷന്‍. സി.ഏ.ജി.യുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുവാനായി രൂപീകരിക്കപ്പെട്ടത്. ഒരു കൊല്ലം കാലാവധി..
2) ജെ.പി.സി:ശുപാര്‍ശകള്‍ നടപ്പാക്കുകയോ, നടപ്പാക്കാതിരിക്കുകയോ ചെയ്യാം.
   പി.ഏ.സി: ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനു പ്രത്യേക സം‍വിധാനം നിലവിലുണ്ട്.
3) ജെ.പി.സി:മന്ത്രിമാരെയും, പ്രധാനമന്ത്രിയേയും ഉള്‍പ്പടെ ആരെയും തെളിവെടുപ്പിനു വേണ്ടി വിളിച്ച് വരുത്താം.
   പി.ഏ.സി: തെളിവെടുപ്പ് നടത്തേണ്ടത് ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരില്‍ നിന്നും. സ്പീക്കറുടെ അനുവാദം ഉണ്ടെങ്കിലേ ഒരു മന്ത്രിയെ തെളിവെടുപ്പിനു വിളിക്കാനാകൂ.


1) 1987ല്‍ ആണ് ആദ്യ ജെപിസി പ്രഖ്യാപനം, ബൊഫോഴ്സ് ആയുധക്കോഴ അന്വേഷിക്കാന്‍ . ഇന്ത്യയും സ്വീഡനുമായി ബൊഫോഴ്സ് ആയുധക്കരാര്‍ ഒപ്പുവച്ചതിന് 62 കോടിയോളം രൂപ ഇന്ത്യയില്‍ രാഷ്ട്രീയക്കാര്‍ക്കു കോഴ നല്‍കി എന്ന സ്വീഡിഷ് റേഡിയോയുടെ പ്രഖ്യാപനമാണു ജെ.പി.സി.ക്ക് കാരണമായത്. 1987 ഒാഗസ്റ്റ് 16നു നിയമിച്ച സമിതി റിപ്പോര്‍ട്ട് നല്‍കിയത് 1989 ജൂലൈ 18ന് ആണ്. ബി. ശങ്കരാനന്ദ് ആയിരുന്നു ചെയര്‍മാന്‍. ഇന്ത്യയില്‍ ആര്‍ക്കും കോഴപ്പണം കൈമാറിയിട്ടില്ലെന്നായിരുന്നു കണ്ടത്തല്‍.

2)1992ല്‍ ഓഹരി കുംഭകോണം അന്വേഷിക്കാനായി രണ്ടാമത്തെ ജെ.പി.സി. മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ പണം ഹര്‍ഷദ് മേത്ത തിരിമറി നടത്തിയെന്നും, അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനു സ്യൂട്ട്കേസില്‍ ഒരുകോടി രൂപ കോഴ ഹര്‍ഷദ് മേത്ത കൊടുത്തുവെന്നുമുള്ള ആരോപണം ജെ.പി.സി ക്ക് വഴിവച്ചു. റാം നിവാസ് മിര്‍ധയായിരുന്നു സംയുക്ത സമിതി ചെയര്‍മാന്‍. 1992 ഒാഗസ്റ്റില്‍ നിയമിച്ച സമിതി 1993 ഡിസംബറിലാണു റിപ്പോര്‍ട്ട് നല്‍കിയത്. പൊതുപ്പണം ഒാഹരി വിപണിയില്‍ ദുരുപയോഗപ്പെടുത്തി എന്നു തന്നെയായിരുന്നു സമിതിയുടെ കണ്ടെത്തല്‍. എന്നാല്‍, ഇവരുടെ ശുപാര്‍ശകളൊന്നും പിന്നീടു നടപ്പാക്കിയില്ല. സിബിഐ എഴുപതോളം കേസുkകള്‍ റജിസ്റ്റര്‍ ചെയ്തതില്‍ ഇതുവരെ (2010) നാലെണ്ണമേ പൂര്‍ത്തിയായിട്ടുള്ളൂ.

3)2002ല്‍ വീണ്ടും ഓഹരി വിപണിയിലെ ക്രമക്കേട് അന്വേഷിക്കാനായി മൂന്നാമത്തെ ജെ.പി.സി. എസ്ബിഐയില്‍ 3500 കോടിരൂപ പെട്ടെന്നു കുറവുവന്നതാണ് ഇവിടുത്തെ. ശ്രീപ്രകാശ് മണി ചെയര്‍മാനായി 2001 ഏപ്രില്‍ 27നു നിലവില്‍ വന്ന സമിതി 2002 ഡിസംബര്‍ 19ന് ആണു റിപ്പോര്‍ട്ട് നല്‍കിയത്. ബാങ്കുകളും ഒാഹരി ദല്ലാളന്മാരുംചേര്‍ന്നു വന്‍തോതില്‍ ക്രമക്കേടു നടത്തി എന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. സമിതി 276 നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും ഒന്നുപോലും നടപ്പാക്കിയിട്ടില്ല.

അങ്ങനെ മൂന്നു ജെ.പി.സി കളും പാഴായി. ഇതാണു കിഴ്വഴക്കം.
പാര്‍ലമെന്റില്‍ ന്യൂനപക്ഷമായ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഒരു ജെ.പി.സി യെ 2ജി. സ്പെക്ട്രം അന്വേഷണത്തിനു നിയമിച്ചില്ലെങ്കില്‍ ഭൂരിപക്ഷമുള്ള ഭരണപക്ഷത്തിനെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണു നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇതെന്തു ജനാധിപത്യം?

മന്ത്രി എ.രാജയെ വിജാരണ ചെയ്യണമെന്നോ, രാജ വിതരണം ചെയ്ത സ്പെക്ട്രം ലൈസന്‍സുകള്‍ ക്യാസല്‍ ചെയ്യണമെന്നോ ഉള്ള ജെ.പി.സി യുടെ ശുപാര്‍ശ് (ഉണ്ടെങ്കില്‍) അതേപടി ഭരണ കക്ഷി നടപ്പാക്കികൊള്ളണമെന്നു നിയമമൊന്നുമില്ല. നടപ്പാക്കുകയോ, ചെയ്യാതിരിക്കുകയോ ആകാം. ഇതെല്ലാം അറിയാവുന്ന പ്രതിപക്ഷം എത്രയോ ദിവസമായി പാര്‍ലമെന്റ് സ്തംഭിപ്പിച്ചിരിക്കുന്നു.

ഇനി യഥാര്‍ത്ഥത്തില്‍ നടന്നതെന്തല്ലാമെന്ന് നോക്കാം.
ബേസിക് ടെലിഫോണ്‍ (Land Line) സേവനം തുടക്കത്തില്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുകയായിരുന്നല്ലോ. ഒരു ദേശീയ ടെലികോം നയം (National Telecom Policy - NTP 94) ആദ്യമായി ഉണ്ടാക്കിയത് 1994 ലാണു. അതു പ്രകാരം നവംബര്‍ 94 മുതല്‍ ഇന്‍ഡ്യയിലെ നാലു മെട്രൊ സിറ്റിയിലും ഈരണ്ട് മൊബൈല്‍ സേവന ദാദാക്കളെ വീതം അനുവദിച്ചു. പിന്നീട് ഡിസംബര്‍ 95 ആയപ്പോള്‍ ഇന്‍ഡ്യയിലെ 18 മറ്റു ടെലിക്കോം സര്‍ക്കിളുകളില്‍ കൂടി മൊബൈല്‍ സേവനം തുടങ്ങാന്‍ അനുമതി നല്‍കി. അതൊടൊപ്പം 6 സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സേവനം (Land Line) തുടങ്ങാനുള്ള അനുവാദവും നല്‍കി. ഇവരെല്ലാം, ഈ സേവനം ലേലം വിളിച്ച് നേടിയവരാണു. ലേലത്തുക കൂടാതെ, ഒരു നിശ്ചിത തുക ലൈസന്‍സ് ഫീസായും സര്‍ക്കാരിലേക്ക് ഒടുക്കിയിരുന്നു.

ടെലിക്കോമിനു വേണ്ടിയുള്ള ദേശീയ നയം പുതുക്കി പുതിയ ഭരണ ക്രമം ഉണ്ടാക്കിയത് 1999 ലാണു (NTP 99). അന്നുണ്ടായിരുന്ന എല്ലാ അടിസ്ഥാന സേവന (Land Line) ദാദാക്കളെയും, മൊബൈല്‍ സേവന ദാദാക്കളെയും പുതിയ ഭരണക്രമത്തിലോട്ട് മാറ്റി. കൊല്ലവര്‍ഷം 2000 മുതല്‍ സര്‍ക്കാര്‍ സേവന ദാദാക്കളായ BSNL, MTNL എന്നിവരെ മൂന്നാമത്തെ മൊബൈല്‍ സേവനദാദാക്കളായി രംഗത്ത് വരാന്‍ അനുവദിച്ചു. 2001 ആയപ്പോള്‍ മൊബൈല്‍ സേവന രംഗത്തെ വികസിപ്പിക്കാനായി 17 പുതിയ ലൈസന്‍സ് കൂടി ലേലത്തില്‍ വിറ്റു. മൊബൈല്‍ സേവന രംഗത്ത് നാലാമതായി എത്തിയവരാണിവര്‍. അടിസ്ഥാന സേവന മേഖലയിലും (Land Line Service) 25 ലൈസന്‍സ് കൂടി ലേലം ചെയ്യുകയുണ്ടായി.

പുതിയ നയപ്രകാരം (NTP 99) അനുവദിക്കപ്പെട്ട മൊബൈല്‍ സേവന ദാദാക്കളെല്ലാം (17 പുതിയ ലൈസന്‍സികള്‍) സര്‍ക്കാരിലേക്ക് ഒടുക്കേണ്ട തുക ഇപ്രകാരമായിരുന്നു:
  1. ഒറ്റത്തവണയുള്ള എണ്ട്രി ഫീസ് - ലൈസന്‍സ് കരാര്‍ ഒപ്പിടുന്നതിനു മുമ്പ് - ലേലം വിളിച്ച് ഉറപ്പിച്ച തുകയാണിത്.
  2. വാര്‍ഷിക ലൈസന്‍സ് ഫീസ്സ് - ഓരോരുത്തരുടേയും വാര്‍ഷിക ആകെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനമാണിത് (Revenue sharing).
  3. വാര്‍ഷിക സ്പെക്ട്രം ചാര്‍ജ്ജ് - മൊബൈല്‍ സേവന ദാദാക്കളുടെ വാര്‍ഷിക ആകെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനമാണിത് (Revenue sharing).


2003 ഒക്ടോബര്‍ മാസത്തില്‍ ട്രായി (Telecom Regulatory Authority of India - TRAI) ദേശീയ ടെലികോം നയത്തിന്റെ ഭാഗമായി പുതിയ ഒരു ഭരണക്രമം ശുപാര്‍ശ ചെയ്തത് കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയുണ്ടായി. പലതരത്തിലുള്ള ടെലഫോണ്‍ സേവനങ്ങള്‍ അന്നു നിലവിലുണ്ടായിരുന്നു. ഉദാ: കേബിള്‍ ടെലഫോണ്‍ (ലാന്‍ഡ് ഫോണ്‍), വില്‍ ഫോണ്‍, സി.ഡി.എം.എ മൊബൈല്‍ ഫോണ്‍, ജി.എസ്.എം മൊബൈല്‍ ഫോണ്‍ എന്നിവ. ഇവയെല്ലാം നടത്തുന്നതിനു വെവ്വേറെ ലൈസന്‍സ് നല്‍കിയിരുന്നു. സേവനം നടത്തുന്നതിനുള്ള ലേലത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്കാണു ലൈസന്‍സ് നല്‍കുക. വിജയികളുടെ ലേലത്തുക എണ്ട്രി ഫീസായി സര്‍ക്കാരിലോട്ട് അടക്കണം. കൂടാതെ വാര്‍ഷിക വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം ലൈസന്‍സ് ഫീസ്സ്, സ്പെക്ട്രം ചാര്‍ജ്ജ് എന്നീ ഇനങ്ങളായിട്ടും വര്‍ഷം തോറും സര്‍ക്കാരിനു കൊടുക്കണം (Revenue Sharing). ഈ നടപടിക്രമത്തിനു പകരം ഒറ്റ ലൈസന്‍സ് നല്‍കിയാല്‍ ഏതു തരത്തിലുള്ള ഫോണ്‍ സേവനവും നടത്താനുള്ള അനുവാദം കൊടുക്കുന്ന, ‘ഏകീകൃത സേവന ലൈസന്‍സ്’(Unified Access Service License അഥവാ UASL) എന്ന പുതിയ ഭരണക്രമത്തിനാണു മന്ത്രിസഭ അംഗീകാരം നല്‍കിയത്.നാമമാത്രമായ ഒരു തുക എണ്ട്രി ഫീസായിട്ടും, വിപണി വിലക്കനുസൃതമായ മറ്റൊരു തുക സ്പെക്ട്രം ചാര്‍ജ്ജായിട്ടും ഈടാക്കണം. എന്നാല്‍ സേവന ദാദാക്കളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല.

കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ അനുസരിക്കാന്‍ തയ്യാറുള്ള ആര്‍ക്കും ലേലത്തില്‍ പങ്കു ചേരാമെന്നായി. രണ്ട് സ്റ്റേജുകളിലായി നയം നടപ്പാക്കണം. ആദ്യത്തെ ആറു മാസത്തിനുള്ളില്‍ നിലവിലുള്ള ബേസിക് ടെലിഫോണ്‍ സേവനം നല്‍കുന്നവരും, മൊബൈല്‍ ഫോണ്‍ സേവനം നല്‍കുന്നവരും പുതിയ സം‍വിധാനത്തിലോട്ട് മാറണം. എന്നാല്‍ ബേസിക് ടെലഫോണ്‍ സേവനം മാത്രം നല്‍കി വന്നിരുന്നവര്‍ മൊബൈല്‍ സേവനം കൂടി നല്‍കുന്നതിനായി എണ്ട്രി ഫീസ്സ് നല്‍കണം. 2001 ല് നാലാമത് രംഗത്ത് വന്ന മൊബൈല്‍ സേവന ദാദാക്കളില്‍ നിന്നും ഈടാക്കിയ ലേലത്തുക ഇവര്‍ക്കും എണ്ട്രി ഫീസ്സായി നിശ്ചയിച്ചു. നിലവില്‍ മൊബൈല്‍ സേവനം നല്‍കി കൊണ്ടിരിക്കുന്നവര്‍ നേരത്തേ തന്നെ ലേലം മുഖേന ഉറപ്പിച്ച തുക കൊടുത്തു വരുന്നതു കൊണ്ട് അവര്‍ക്ക് വീണ്ടും എണ്ട്രി ഫീസ്സ് കൊടുക്കേണ്ടതില്ല.

2004 മുതല്‍ മാര്‍ച്ച് 2006 വരെയുള്ള കാലയളവില്‍ ഇതേ വ്യവസ്ഥയില്‍ അതായത് 2001 ല് ഈടാക്കിയ അതേ ലേലത്തുക എണ്ട്രി ഫീസ്സായി നിശ്ചയിച്ചു കൊണ്ട് 51 ലൈസന്‍സ് (UAS Licenses) കൂടി വിതരണം ചെയ്തു. വാര്‍ഷിക ലൈസന്‍സ് ഫീസ്സും, സ്പെക്ട്രം ചാര്‍ജ്ജും വേറേ.

വീണ്ടും 17 കമ്പനികള്‍ക്കായി 122 ലൈസന്‍സ് കൂടി ഇതേ വ്യവസ്ഥയില്‍, അതായത് 2001 ല് ഈടാക്കിയ അതേ ലേലത്തുക എണ്ട്രി ഫീസ്സായി നിശ്ചയിച്ചു കൊണ്ട്, 2008 ല് വിറ്റുപോയി.

ഇതിനിടയില്‍ (2007-2008) CDMA,GSM എന്നീ രണ്ടു സാങ്കേതിക വിദ്യകളും ഒരു മിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ഫോണ്‍ സേവനം നിലവില്‍ വന്നു കഴിഞ്ഞിരുന്നു. 35 സേവനമേഖലകളില്‍ അപ്രകാരം രണ്ടു സാങ്കേതിക വിദ്യകളും ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചു. 2001 ല് നേരത്തേ നിശ്ചയിച്ചിരുന്ന അതേ തുക മാത്രമേ ഇവിടെയും എണ്ട്രി ഫീസ്സായി വാങ്ങിയുള്ളൂ. വാര്‍ഷിക ലൈസന്‍സ് ഫീസ്സും, സ്പെക്ട്രം ചാര്‍ജ്ജും വേറെ.

ലൈസന്‍സ് കിട്ടാതെ പോയ S‘tel Limited എന്നൊരു കമ്പനി 2007 നവമ്പര്‍ 5നു പ്രധാന മന്ത്രിക്ക് ഒരു പരാതി നല്‍കി. നിലവിലുള്ള നിരക്കിനേക്കാല്‍ വളരെയധികം ഉയര്‍ന്ന വിലയില്‍ ലേലം കൊള്ളാന്‍ തയ്യാറാണെന്നാണു അവര്‍ അറിയിച്ചിരുന്നത്. അവരുടെ ഓഫര്‍ കണ്ട് നമ്മുടെ രാഷ്ട്രീയ നേതാക്കളുടെയും ഉദ്ദ്യോഗസ്ഥരുടെയും മാധ്യമക്കാരുടെയും എല്ലാം കണ്ണു തള്ളി.

S'Tel വാഗ്ദാനം ചെയ്തതനുസരിച്ചാണെങ്കില്‍, അവസാനം വിതരണം ചെയ്ത 122+35 ലൈസന്‍സുകള്‍ക്ക് വിപണി വിലയനുസരിച്ച് 65,909 കോടി രൂപ ലഭിക്കുമായിരുന്നു എന്നു സി.ഏ.ജി കണക്കാക്കിയിരിക്കുന്നു. എന്നാല്‍ സര്‍ക്കാരിനു ലഭിച്ചതോ, വെറും 12,386 കോടി രൂപ മാത്രം.

ഇതേ സമയം 3ജി. സ്പെക്ട്രം വില്പനക്ക് തയ്യാറായിരുന്നു. 2010 ലെ TRAI (Telephone Regulatory Authority of India) യുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2ജി. സ്പെക്ട്രത്തിനു 3ജി. സ്പെക്ട്രത്തിനോടൊപ്പം വിപണി വില പണ്ടേ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. അങ്ങനെയാണെങ്കില്‍ 2008 വിതരണം ചെയ്ത 122+35 ലൈസന്‍സിനു 12,386 കോടി രൂപക്ക് പകരം 1,52,038 കോടി രൂപ ലഭിക്കണമെന്നാണ് സി.ഏ.ജി യുടെ കണക്കു കൂട്ടല്‍. അതായത് വിപണി വില നിശ്ചയിച്ച് സ്പെക്ട്രം വില്‍ക്കാത്തതു കൊണ്ട് രാജ്യത്തിനു (            152039-12386      ) കോടി രൂപയുടെ വരുമാനം നഷ്ടപ്പെട്ടു. അതിന്റെ നേട്ടം മുഴുവന്‍ മൊബൈല്‍ സേവനം നടത്തുന്നതിനു ലൈസന്‍സ് നേടിയ സ്വകാര്യ സം‍രംഭകര്‍ക്കായിരുന്നു. അവര്‍ക്കുണ്ടായ നേട്ടം യാദൃശ്ചികമായിരുന്നില്ലാ, കരുതികൂട്ടി ചെയ്തു കൊടുത്തതാണെന്നതിനു തെളിവുകള്‍ ഹാജരാക്കുകയാണ് സി.ഏ.ജി തന്റെ റിപ്പോര്‍ട്ടില്‍ കൂടി ചെയ്തിരിക്കുന്നത്.

ഇനി സി.ഏ.ജി യുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളിലേക്ക്:-

പുതിയ ഭരണക്രമം നടപ്പാക്കിയതില്‍ പാളിച്ച.

പുതിയ ഭരണക്രമം - UASL - നടപ്പിലാക്കേണ്ടത് രണ്ട് ഘട്ടമായിട്ടാണല്ലോ. പുതിയ അപേക്ഷകരെ പരിഗണിക്കേണ്ടത് രണ്ടാം ഘട്ടത്തില്‍ മാത്രമാണ്. അവരില്‍ നിന്നും ഈടാക്കേണ്ട തുക നിര്‍ണ്ണയിക്കുന്നത് 2001ല് മൊബൈല്‍ സേവനത്തിനു ലൈസന്‍സ് നല്‍കിയപ്പോള്‍ അനുവര്‍ത്തിച്ചിരുന്ന അതേ നടപടി ക്രമങ്ങളില്‍ കൂടി, അതായത് ലേലം വിളിച്ച്, ആയിരിക്കണമെന്നു ട്രായി ശുപാര്‍ശ ചെയ്തിരുന്നു (ഒക്ടോബര്‍ 2003). എന്നാല്‍ ടെലികോം വകുപ്പ് നടപ്പാക്കിയത് അങ്ങനെയല്ല. 2001 ല് പുതിയതായി വന്ന മൊബൈല്‍ സേവന ദാദാക്കളില്‍ നിന്നു ലേലം വിളിച്ച് ഈടാക്കിയ അതേ തുക കൈപറ്റി പുതിയ ക്രമത്തിലുള്ള (UASL) ലൈസന്‍സുകള്‍ വിതരണം ചെയ്തു.

ഇക്കാര്യം ട്രായിയേയോ, ടെലികോം കമ്മീഷനെയോ, മന്ത്രിമാരുടെ എം‍പവേര്‍ഡ് ഗ്രൂപ്പിനേയോ അറിയിക്കുകയോ അവരുമായി ചര്‍ച്ച ചെയ്യുകയോ ഉണ്ടായില്ല. കാരണം, 31-10-2003 ല് കൂടിയ കേന്ദ്ര മന്ത്രി സഭ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും ടെലികോം വകുപ്പിനു പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയില്ല എന്നു മാത്രമല്ല, മന്തി എ.രാജയുടെ അംഗീകാരത്തോടെ പുതിയ നടപടിക്രമം നടപ്പിലാക്കാന്‍ ടെലികോം വകുപ്പിനെ അധികാരപ്പെടുത്തുകയും ചെയ്തു. എണ്ട്രി ഫീസിന്റെ കാര്യത്തില്‍ ചെറിയ സംശയം ഉണ്ടായിരുന്നു. എന്നാല്‍ ട്രായിയുടെ ചെയര്‍മാനെ ഫോണില്‍ വിളിച്ച് (14-11-2003) ടെലികോം വകുപ്പ് അനുവര്‍ത്തിച്ച നടപടിക്രമം ശരിയാണെന്നു വാക്കാല്‍ ഉറപ്പ് വരുത്തുകയും ചെയ്തു. അങ്ങനെയാണു രാജയുടേത് അവസാന വാക്കായി മാറിയത്.

രണ്ടാം ഘട്ടത്തില്‍ ലഭിച്ച പുതിയ അപേക്ഷകരില്‍ നിന്നും ഇത്തരത്തില്‍ ഒരു നിശ്ചിത തുക എണ്ട്രി ഫീസായി വാങ്ങിയാല്‍ മതിയെന്ന ട്രായിയുടെ ശുപാര്‍ശയൊന്നും ടെലികോം വകുപ്പ് സൂക്ഷിക്കുന്ന രേഖകളില്‍ സി.ഏ.ജി ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പുതിയ അപേക്ഷകര്‍ക്ക് ലേലം ചെയ്താണു സ്പെക്ട്രം അനുവദിച്ച് നല്‍കേണ്ടതെന്നും, എണ്ട്രി ഫീസ്സായി നാമമാത്രമായ ഒരു തുക ഈടാക്കിയാല്‍ മതിയെന്നും ട്രായിയുടെ ശുപാര്‍ശകളില്‍ എഴുതി വച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ പുതിയതായി വരാന്‍ സാധ്യതയുള്ള അപേക്ഷകരുടെ കാര്യമേ കേന്ദ്ര മന്ത്രിസഭ പരിഗണിച്ചിരുന്നില്ലെന്നും കണ്ടെത്തി. പക്ഷേ, കേന്ദ്രമന്ത്രി സഭയുടെ അധികാരപ്പെടുത്തലിന്റെ ബലത്തില്‍ മറ്റാരുടേയും ഉപദേശങ്ങള്‍ എന്താണെന്നു അന്വേഷിക്കാന്‍ മന്ത്രി രാജ തയ്യാറായില്ല.

31-10-2003 ലെ കേന്ദ്ര മന്ത്രിസഭാ യോഗം, സ്പെക്ട്രത്തിന്റെ മൂല്യനിര്‍ണ്ണയം ധനമന്ത്രാലയവും ടെലികോം മന്ത്രാലയവും ചേര്‍ന്നിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തില്‍ എത്തണമെന്നു നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി 2006ല് ഒരു മന്ത്രി സഭാ സമിതി രൂപീകരിച്ചപ്പോള്‍ സ്പെക്ട്രത്തിന്റെ മൂല്യനിര്‍ണ്ണയം ഈ സമിതിയുടെ വിഷയ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, ധന വകുപ്പിന്റെ നിര്‍ബന്ധം അവഗണിച്ചുകൊണ്ട് ടെലികോം വകുപ്പിന്റെ ആവശ്യ പ്രകാരം മന്ത്രി സഭാ സമിതിയുടെ പരിധിയില്‍ നിന്നും ഇക്കാര്യത്തെ ഒഴിവാക്കി കൊടുക്കുകയാണുണ്ടായത്. അങ്ങനെ സ്പെക്ട്രം മൂല്യനിര്‍ണ്ണയത്തില്‍ നിന്നും ധനവകുപ്പിന്റെ ഇടപെടല്‍ ഒഴിവാക്കി, ലൈസന്‍സ് വിതരണം ചെയ്യുന്നത് ടെലികോം വകുപ്പിന്റെ മാത്രം അധീനതയില്‍ നിര്‍ത്തി. ഇങ്ങനെ ധനവകുപ്പിനെ ഒഴിവാക്കിയ കാര്യം ടെലികോം മന്ത്രി എ.രാജ പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു എന്നും അദ്ദേഹത്തിന്റെ അറിവും സമ്മതത്തോടെയും ആണു കാര്യങ്ങള്‍ നടന്നു വരുന്നതെന്നുമാണ് ജൂലൈ 2010 ല് ടെലികോം വകുപ്പ് സി.ഏ.ജി യെ അറിയിച്ചിരിക്കുന്നത്.

സ്പെക്ട്രത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത് ടെലികോം വകുപ്പിന്റെ മാത്രം അധികാര പരിധിയില്‍ പെട്ടതാണെന്നുള്ള അവകാശവാദം ആദ്യം മുതലേ ധനമന്ത്രാലയം എതിര്‍ത്തിരുന്നു.


ടെലികോം വകുപ്പ് കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ചു.

പുതിയ അപേക്ഷകരുടെ ആധിക്യം, ടെലികോം വകുപ്പിനു താങ്ങാനാവുന്നതില്‍ കൂടുതല്‍ ജോലി ഭാരം ഉണ്ടാക്കിയെന്നാണ് അവരുടെ പരാതി. പരിഹാരത്തിനു വേണ്ടിയാണു നിയമ മന്ത്രാലയത്തോട് അഭിപ്രായം ആരാഞ്ഞത്. അറ്റോര്‍ണി ജനറലിന്റെ ഉപദേശം വേണമെന്നും പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രി സമിതിയുടെ ശ്രദ്ധയില്‍ പെടുത്തി അവിടെ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നായിരുന്നു നിയമ മന്ത്രാലയത്തിന്റെ ഉപദേശം.

ഈ ഉപദേശം ടെലികോം മന്ത്രിക്ക് ഇഷ്ടമായില്ല. ‘അനവസരത്തിലുള്ളതായി പോയി’ ഈ ഉപദേശമെന്ന് അദ്ദേഹം വിധിയെഴുതി. അങ്ങനെ മന്ത്രിമാരുടെ ഉപസമിതിയില്‍ പ്രശ്നം ഉന്നയിക്കുന്നതിനെ മനപ്പൂര്‍വ്വം തുരങ്കം വച്ചു.

ഇങ്ങനെയുള്ള സമയങ്ങളില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നു 1961 ലെ ബന്ധപ്പെട്ട നിയമ പുസ്തകങ്ങളില്‍ എഴുതി വച്ചിട്ടുണ്ട്. അതു പ്രകാരം:
  • ഏതെങ്കിലും സാമ്പത്തിക വിഷയങ്ങളില്‍ മന്ത്രിസഭാ തീരുമാനം ഉണ്ടാകണമെന്ന് ധനമന്ത്രിക്ക് അഭിപ്രായ ഉള്ള കേസുകളും ;
  • മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉള്ള കേസുകളും മന്ത്രിസഭയുടെ പരിഗണനക്ക് വിധേയമാക്കി അവിടെ ഒരു തീരുമാനം ഉണ്ടാക്കേണ്ടതാണ്.

ഇതൊന്നും ചെയ്യാതെ ടെലികോം മന്ത്രാലയം തീരുമാനം സ്വയം എടുത്തു. ധനം, നിയമം എന്നീ മന്ത്രാലയങ്ങളുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത് തന്നെ ധാരാളമായെന്നു ടെലികോം മന്ത്രി വിധിയെഴുതി. അവരുടെ അഭിപ്രായങ്ങള്‍ മാനിക്കണമെന്നില്ല. സ്പെക്ട്രം ലൈസന്‍സ് വിതരണം ടെലികോം മന്ത്രാലയത്തിന്റെ മാത്രം ആന്തരിക പ്രശ്നമാണെന്നും മറ്റു മന്ത്രാലയങ്ങളുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരല്ലെന്നും ആണ് ടെലികോം മന്ത്രി ഉത്തരവിട്ടത്. (മുന്നണിരാഷ്ട്രീയത്തിന്റെ ഒരു ശക്തി നോക്കണേ !!!)

സ്പെക്ട്രത്തിനു വേണ്ടിയുള്ള അപേക്ഷകള്‍ കിട്ടുന്ന മുറക്ക് നടപടികളെടുത്ത് ലൈസന്‍സ് വിതരണം ചെയ്യുകയാണു വര്‍ഷങ്ങളായി ടെലികോം വകുപ്പ് തുടര്‍ന്നു വരുന്ന പതിവ് (First Come First Served - FCFS). ആദ്യം ലൈസന്‍സ് നല്‍കാനുള്ള ഉദ്ദേശം അറിയിച്ചു കൊണ്ട് കത്തെഴുതും. അതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ സ്വീകരിക്കും. ആ കത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിച്ച് കഴിഞ്ഞാല്‍ (15 ദിവസത്തിനകം) ലൈസന്‍സ് നല്‍കും. വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വരുന്ന കാലതാമസം അപേക്ഷകരുടെ സീനിയാരിറ്റിയെ ബാധിക്കില്ല.

എന്നാല്‍ 2008 ജനുവരി 10 നു ടെലികോം വകുപ്പ് ഒരു പ്രസ്സ് റിലീസ്സ് പുറപ്പെടുവിച്ചു. 25 സെപ്റ്റംബര്‍ 2007 വരെ അപേക്ഷിച്ചവര്‍ക്ക് പുതിയ ക്രമത്തിലുള്ള (UAS) ലൈസന്‍സുകള്‍ നല്‍കുവാനുദ്ദേശിക്കുന്നു എന്ന അറിയിപ്പായിരുന്നു അത്. വ്യവസ്ഥകള്‍ ആദ്യം പാലിക്കുന്നവര്‍ക്ക് ലൈസന്‍സ് വിതരണം എന്നു പ്രത്യേകം അറിയിപ്പുണ്ടായിരുന്നു. അപേക്ഷകള്‍ കിട്ടിയ മുറക്ക് എന്നതിനു പകരം വ്യവസ്ഥകള്‍ പാലിക്കുന്ന മുറക്ക് എന്ന് ടെലികോം മന്ത്രി സ്വയം എഴുതി ചേര്‍ത്ത നിബന്ധനയായിരുന്നു അത്. അവിടം കൊണ്ടും തീര്‍ന്നില്ല. പ്രസ്സ് റിലീസ്സ് പുറപ്പെടുവിച്ച് (2.45 PM) 45 മിനിട്ടുകള്‍ക്കൂള്ളില്‍ (3.30 PM) ടെലികോമില്‍ നിന്നുള്ള കത്ത് കൈപ്പറ്റുന്നതിനു വേണ്ടി ഹാജരാകണമെന്നും നിഷകര്‍ഷിച്ചിരുന്നു.

21 കമ്പനികളില്‍ നിന്നുള്ള 232 അപേക്ഷകളാണ് ഇങ്ങനെ ഒന്നിച്ച് പരിഗണിച്ചത്. അതില്‍ 16 കമ്പനികളുടെ 121 അപേക്ഷകള്‍ ലൈസന്‍സിനു യോഗ്യത നേടി. ഇതിലും രസകരമായ കാര്യം, 120 അപേക്ഷകരും അന്നു തന്നെ ടെലിക്കോമില്‍ നിന്നുള്ള കത്ത് കൈപ്പറ്റി. 78 അപേക്ഷകര്‍ കത്തില്‍ സൂചിപ്പിച്ചിരുന്ന വ്യവസ്ഥകളെല്ലാം അന്നു തന്നെ പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവര്‍ അടുത്ത ദിവസവും. പലരും കോടിക്കണക്കിനു രുപയുടെ ബാങ്ക് ഗ്യാരണ്ടി (നേരത്തെ എടുത്തു കഴിഞ്ഞിരുന്നു) സഹിതമാണെത്തിയത്. കാര്യങ്ങളെല്ലാം നേരത്തേ അറിയേണ്ടവരെ അറിയിച്ചിരുന്നു എന്നതിനു ഇതിലപ്പുറം ഒരു തെളിവ് വേണോ.

30 ദിവസത്തിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന അപേക്ഷകളെ 100-550 വരെ ദിവസങ്ങള്‍ കൈവശം വച്ചിരുന്ന ശേഷം ഒറ്റ ദിവസംകൊണ്ട് എല്ലാം കൂടി ഒരുമിച്ച് പരിഗണിച്ച്, ലൈസന്‍സ് നല്‍കുവാന്‍ ഉദ്ദേശിക്കുന്ന അറിയിപ്പ് കൈപ്പറ്റാന്‍ അപേക്ഷകര്‍ക്ക് ഒരു ദിവസവും വ്യവസ്ഥകള്‍ പാലിക്കാന്‍ അര ദിവസവും അനുവദിച്ചതില്‍ ദുരൂഹത ഉണ്ടെന്നു സി.എ.ജി. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

പ്രധാന മന്ത്രിക്ക് ഒരിക്കല്‍ എഴുതിയ കത്തിന്റെ ബലത്തില്‍, എല്ലാം പ്രധാനമന്ത്രിക്ക് അറിവുള്ളതാണെന്ന ന്യായ വാദമാണ് ടെലികോം മന്ത്രി തുടരെ തുടരെ സി.എ.ജി യെ അറിയിച്ചു കൊണ്ടിരുന്നത്.

ഒരു വകുപ്പ് മന്ത്രിയെ നേരിട്ട് കുറ്റപ്പെടുത്തുന്ന തരത്തില്‍ സി.ഏ.ജി തന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പതിവില്ല. എന്നാല്‍ ഇവിടെ പലയിടങ്ങളിലും ടെലികോം മന്ത്രി നേരിട്ടിടപെട്ടെന്നു വെട്ടി തുറന്നെഴുതിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ടെലികോം കമ്മീഷനെ അവഗണിച്ചു.

ധനം, വ്യവസായം, ഐറ്റി,പ്ലാനിംഗ് കമ്മിഷന്‍ എന്നീ വകുപ്പുകളുടെയും കൂടി സെക്രട്ടറിമാര്‍ ഉള്‍പ്പെട്ടതാണു ഇന്‍ഡ്യയിലെ ടെലികോം കമ്മിഷന്‍. ആഗസ്റ്റ് 2007 ലെ ട്രായിയുടെ സുപ്രധാന ശുപാര്‍ശകള്‍ (ഏകീകൃത ലൈസന്‍സിംഗ് സംബ്രദായം) ഒന്നും തന്നെ ടെലിക്ക്കോം കമ്മിഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നില്ല. അതുകൊണ്ട് തന്നെ ആ ശുപാര്‍ശകളുടെ ന്യായാന്യായങ്ങളെ പറ്റി ഒരു ചര്‍ച്ചയും ടെലിക്കോം കമ്മിഷനില്‍ നടത്താനുള്ള അവസരം ഉണ്ടായില്ല. മാത്രമല്ല വളരെ പ്രധാനപ്പെട്ട നാലു വകുപ്പുകളുടെ അനുഭവ സമ്പത്തും അവരുടെ സെക്രട്ടറിമാരുടെ വിലപ്പെട്ട അഭിപ്രായങ്ങളും ട്രായിയുടെ ശുപാര്‍ശകള്‍ക്ക് കിട്ടാതെ പോയി. അതു പോലെ 2008 ല് ടെലിക്കോം കമ്മിഷനുമായി ആലോചിക്കാതെയാണു 122 പുതിയ ലൈസന്‍സ് വിതരണം ചെയ്തത്. spetrum വിതരണ കാര്യത്തില്‍ മറ്റൊരു വകുപ്പിനേയും ഇടപെടുത്താന്‍ ടെലികോം വകുപ്പ് അനുവദിച്ചില്ലാ എന്നുള്ളതിന്റെ ഉദാഹരണമാണിത്.

എന്നാല്‍ നിയമ വകുപ്പിന്റെ ഉപദേശം തേടാന്‍ മടി കാണിച്ചില്ല. നാലു നിര്‍ദേശങ്ങള്‍ നിയമ വകുപ്പിന്റെ ഉപദേശത്തിനായി സമര്‍പ്പിച്ചു. ഇവയാണു ആ നിര്‍ദ്ദേശങ്ങള്‍:
  • അപേക്ഷകള്‍ വകുപ്പിനു ലഭിക്കുന്ന മുറയനുസരിച്ച് (First Come First Served - FCFS) അതിന്മേല്‍ നടപടിയെടുക്കണം.
  • 25-9-2007 ഓടു കൂടി അര്‍ഹമായ അപേക്ഷകര്‍ക്കെല്ലാം ലൈസന്‍സ് വിതരണം ചെയ്തിരിക്കണം.
  • 25-9-2007 വരെ പുതിയ അപേക്ഷകള്‍ സ്വീകരിക്കണം.
  • നിയമത്തിനു മുന്നില്‍ നിലനില്‍ക്കുന്ന മറ്റേതെങ്കിലും മെച്ചപ്പെട്ട നടപടി ക്രമം ഉണ്ടെങ്കില്‍ അതും പരിഗണിക്കണം.

സെപ്റ്റമ്പര്‍ 25 വരെയുള്ള അപേക്ഷകള്‍ മാത്രം പരിഗണിക്കാമെന്ന നിര്‍ദ്ദേശമാണു നിയമ വകുപ്പിന്റെ ഉപദേശത്തിനു വിട്ടത്. എന്നിട്ടോ, ഒക്ടോബര്‍ ഒന്നു വരെയുള്ള അപേക്ഷകള്‍ സ്വീകരിക്കപ്പെടുമെന്നു ടെലിക്കോം വകുപ്പ് പ്രസ്സ് റിലീസ്സ് പുറപ്പെടുവിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 408 ഓളം പുതിയ അപേക്ഷകള്‍ അടുത്ത 8 ദിവസത്തിനുള്ളില്‍ വകുപ്പിനു ലഭിച്ചു. പക്ഷേ, ടെലികോം മന്ത്രി ഇടപെട്ട് സെപ്റ്റംബര്‍ 25 വരെയുള്ള അപേക്ഷകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നു തീരുമാനിച്ചു. സംഗതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഈ വിഷയം പ്രത്യേകം രൂപികരിക്കപ്പെട്ട മന്ത്രിസമിതിയുടെ പരിഗണനക്ക് വിടണമെന്ന നിയമ മന്ത്രിയുടെ ഉപദേശത്തെ അവഗണിച്ചു.

പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു.

ദുര്‍ലഭമായ സ്പെക്ട്രം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകളുടെ ആധിക്യം കണക്കിലെടുത്ത് 2007 നവമ്പര്‍ 2 നു പ്രധാന മന്ത്രി ടെലികോം വകുപ്പിന്റെ പരിഗണനക്കായി വകുപ്പ് മന്ത്രിക്ക് ഇങ്ങനെയൊരു കുറിപ്പ് അയച്ചു:
(i) introduction of a transparent methodology of auction, wherever
legally and technically feasible and
(ii) revision of entry fee, which is currently bench marked on an old figure.

ഇക്കാര്യത്തില്‍ സി.ഏ.ജി തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വാചകങ്ങള്‍ ഞാന്‍ അതേ പടി പകര്‍ത്തുന്നു:

“the issue of auction of spectrum was considered by the TRAI and the Telecom Commission and was not recommended as the existing licence holders who are already having spectrum up to 10
MHz per Circle have got it without any spectrum charge. It will be unfair, discriminatory,
arbitrary and capricious to auction spectrum to new applicants as it will not give them
level playing field.

I would like to bring it to your notice that DoT has earmarked totally 100 MHz in 900 MHz
and 1800 MHz bands for 2G mobile services. Out of this, so far a maximum of about 35 to
40 MHz per Circle has been allotted to different operators and being used by them. The
remaining 60 to 65 MHz, including spectrum likely to be vacated by Defence Services, is still
available for 2G services.

Therefore, there is enough scope for allotment of spectrum to few new operators even
after meeting the requirements of existing operators and licensees. An increase in number
of operators will certainly bring real competition which will lead to better services and
increased teledensity at lower tariff. Waiting for spectrum for long after getting licence is
not unknown to the Industry and even at present Aircel, Vodafone, Idea and Dishnet are
waiting for initial spectrum in some Circles since December 2006”.

അതായത് വകുപ്പ് മന്ത്രി പ്രധാന മന്ത്രിക്ക് അയച്ച കത്തിലെ ഉള്ളടക്കം വസ്തുതക്ക് നിരക്കുന്നതല്ലായിരുന്നു എന്നു സാരം.

ഒരു വകുപ്പ് മന്ത്രി തന്റെ പ്രധാന മന്ത്രിക്ക് അയക്കുന്ന കത്തിന്റെ ഉള്ളടക്കം ശരിയാണോ എന്ന് കൂടി പരിശോധിക്കാനുള്ള സം‍വിധാനം ഉണ്ടാക്കേണ്ട ഗതികേട് കൂട്ട് മുന്നണിയെ നയിക്കുന്ന ഒരു പ്രധാന മന്ത്രിക്കുണ്ടാകുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.

ഏതായാലും ഇക്കാര്യത്തില്‍ നമ്മുടെ പ്രധാനമന്ത്രി ടെലികോം മന്ത്രിയുടെ കത്തിന്റെ നിജസ്ഥിതിയൊന്നും അന്വേഷിക്കാന്‍ പോയില്ല. ഒരു കത്തയച്ചു, അതിനു ഉടന്‍ മറുപടിയും കിട്ടി. അത്ര തന്നെ. ഒരു മുന്നണി മന്ത്രി സഭ തട്ടി കൂട്ടി ഭരണം തുടങ്ങാന്‍ പെട്ട പാട് അദ്ദേഹം ഓര്‍മ്മിച്ച് കാണും.

യോഗ്യത ഇല്ലാത്തവര്‍ക്ക് ലൈസന്‍സ്

2008 ല് 13 കമ്പനികള്‍ക്കായി വിതരണം ചെയ്ത 122 ലൈസന്‍സുകളില്‍ 85 എണ്ണത്തിനു ലൈസന്‍സ് ലഭിക്കാന്‍ യോഗ്യത ഇല്ലായിരുന്നു എന്ന് സി.ഏ.ജി. കണ്ടെത്തി.

ആ കമ്പനികളുടെ പേരുകള്‍ താഴത്തെ ടേബിളില്‍ കൊടുത്തിരിക്കുന്നു.



ഒരു കമ്പനി എന്ത് ബിസിനസ്സ് ചെയ്യാനാണു രൂപീകരിച്ചിരിക്കുന്നതെന്ന് അതിന്റെ മെമൊറാണ്ടം ഒഫ് അസ്സോസിയേഷനിലാണു നിര്‍വചിച്ചിരിക്കുന്നത്. അത് കമ്പനി രജിസ്ട്രാര്‍ അംഗീകരിച്ചതും ആയിരിക്കണം.മൊബൈല്‍ ഫോണ്‍ സേവനം നല്‍കാനുള്ള ലൈസന്‍സിനു വേണ്ടി അപേക്ഷിച്ച ഈ കമ്പനികളില്‍ പലതും റീയല്‍ എസ്റ്റേറ്റ് വ്യാപാരമാണ് ചെയ്ത് വന്നിരുന്നത്. എന്നാല്‍ ടെലികോം സംബന്ധിയായ വ്യപാരമാണ് ചെയ്യുന്നതെന്നു അതിന്റെ മെമൊറാണ്ടത്തില്‍ എഴുതി വച്ചിരുന്നത് കളവായിരുന്നു. യഥാര്‍ത്ഥത്തില്‍ മെമൊറാണ്ടത്തില്‍ മാറ്റം വരുത്താനുള്ള അപേക്ഷ കമ്പനി രജിസ്ട്രാര്‍ക്ക് നല്‍കിയിട്ടേ ഉണ്ടായിരുന്നുള്ളൂ. മൊബൈല്‍ സേവനത്തിനു ടെലികോം വകുപ്പില്‍ നല്‍കിയ അപേക്ഷ തള്ളിപ്പോകാതിരിക്കാനായി കളവ് എഴുതി പിടിപ്പിച്ച അപേക്ഷകളായിരുന്നു അവയെല്ലാം. ടെലികോം വകുപ്പ് അതൊന്നും കണ്ടില്ല, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ച് അവര്‍ക്കെല്ലാം മൊബൈല്‍ സേവനം നടത്താന്‍ ലൈസന്‍സ് നല്‍കി.

മറ്റു ചില കമ്പനികളുടെ മെമോറാണ്ടത്തിനു വരുത്തിയ മാറ്റങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണു കമ്പനി രജിസ്ട്രാര്‍ അംഗീകാരം നല്‍കിയിരുന്നത്. എന്നാല്‍ ആ വ്യവസ്ഥകളൊന്നും പാലിച്ചിട്ടില്ലായിരുന്നു എന്ന വസ്തുത ടെലികോം വകുപ്പ് അവഗണിച്ചു.

സേവന മേഖലക്ക് അനുസൃതമായ ‘അടച്ചു തീര്‍ത്ത‘ മൂലധനം (Paid up Capital) ഉണ്ടായിരിക്കണമെന്നത് ടെലികോം വകുപ്പിന്റെ നിബന്ധനകളില്‍ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ 85 ലൈസന്‍സുകള്‍ നേടിയെടുത്ത 13 കമ്പനികള്‍ക്കും ടെലികോം നിഷ്കര്‍ഷിച്ചിരുന്ന തുക ‘അംഗീകൃത മൂലധനമായി’ (Authorised Capital) പോലും ഉണ്ടായിരുന്നില്ല. അതു കൊണ്ട് ഇത്രയും ‘അടച്ചു തീര്‍ത്ത‘ മൂലധനം ഉണ്ടാകുന്ന പ്രശ്നമേയില്ല. അവരെല്ലാം ടെലികോമില്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷമാണ് അവരുടെ മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോയത്.

ഇതില്‍ എടുത്ത് പറയേണ്ടത്, ഒരു കമ്പനി അതിന്റെ അടച്ച് തീര്‍ത്ത മൂലധനം 10 കോടി രൂപയെന്നു കാണിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ കമ്പനിക്ക് വെറും അഞ്ചു ലക്ഷം രൂപ മാത്രമേ മൂലധനമായി അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. കമ്പനി നിയമം അനുസരിച്ച് മൂലധനം വര്‍ധിപ്പിക്കാനായി പ്രമേയം പാസ്സാക്കി മൂന്നു മാസത്തിനകം ഈ മാറ്റങ്ങള്‍ വരുത്തിയതായുള്ള സര്‍ട്ടിഫിക്ക്റ്റ് കമ്പനി രജിസ്ട്രാറില്‍ നിന്നും കിട്ടിയിരിക്കണം. അതു പോലും നേടാത്തവര്‍ക്കാണ് ഇവിടെ വിവാദ ലൈസന്‍സുകള്‍ വിതരണം ചെയ്തിരിക്കുന്നത്.

Datacom Solutions Private Limited (later changed to Videocon Telecommunications Limited): ഈ കമ്പനിയുടെ മൂലധനം, 28-7-2007 നുള്ള അപേക്ഷ പ്രകാരം, ഒരു ലക്ഷം മാത്രമായിരുന്നു. എന്നാല്‍ നവമ്പര്‍ 2007 നു വീഡീയോകോണ്‍ മറ്റൊരു മെമൊറാണ്ടത്തിന്റെ പകര്‍പ്പ് കൊടുത്തു. ആദ്യത്തേത് പുതുക്കിയിരുന്നെന്നും , പുതുക്കിയത് പ്രകാരം മൂലധനം 150 കോടി രൂപയാണെന്നു അവകാശപ്പെട്ടു. ഇവര്‍ ആദ്യം അപേക്ഷ സമര്‍പ്പിച്ചതിന്റെ തലേദിവസം ജനറല്‍ ബോഡി കൂടി പ്രമേയം പാസ്സാക്കിയതാണു പുതിയ 150 കോടി രൂപയുടെ മൂലധനം. കമ്പനി നിയമം അനുസരിച്ച് മൂലധം വര്‍ദ്ധിപ്പിക്കാന്‍ പ്രമേയം പാസ്സാക്കി കഴിഞ്ഞ് പല നടപടി ക്രമങ്ങളും കഴിഞ്ഞേ പുതിയ മൂലധനം പ്രാബല്യത്തില്‍ വരുകയുള്ളൂ. അപേക്ഷ സമര്‍പ്പിച്ച ദിവസത്തിനുള്ളില്‍ ഈ നടപടിക്രമങ്ങള്‍ പാലിക്കാനുള്ള സമയം ഇല്ലെന്നുള്ളത് വ്യക്തമാണു. വീഡിയോകോണ്‍ കമ്പനിയുടെ അവകാശ വാദങ്ങളെല്ലാം വെറും കള്ളമായിരുന്നു എന്നും വ്യക്തം.

S Tel Private Limited എന്ന കമ്പനി അതിന്റെ മൂലധനം പത്ത് ലക്ഷത്തില്‍ നിന്നും 18 കോടിയിലോട്ട് വര്‍ദ്ധിപ്പിക്കണമെന്ന് കമ്പനി രജിസ്ട്രാറോട് അപേക്ഷിച്ചത് മൊബൈല്‍ സേവനത്തിനു വേണ്ടിയുള്ള അപേക്ഷ ടെലികോമില്‍ സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞാണ്. അവരുടെ അപേക്ഷയില്‍ കാണിച്ചിരുന്ന മൂലധനം തെറ്റാണ്. അപേക്ഷ നിരസിക്കേണ്ടതായിരുന്നു.

Swan Telecom Private Limited (changed to Etisalat DB Telecom Private Limited)
ഈ കമ്പനി അതിന്റെ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരുന്ന ഓഹരി ഘടന താഴെ കാണും വിധമായിരുന്നു.

അതായത് 9.81+0.91=10.71% ഓഹരികള്‍ റലയന്‍സ് ടെലികോമിന്റെ ഉടമസ്ഥതയിലായിരുന്നു. ഈ അപേക്ഷകന്‍ (സ്വാന്‍ ടെലിക്കോം) ആവശ്യപ്പെട്ടിരുന്ന മൊബൈല്‍ സേവന മേഖലയിലെല്ലാം റലയന്‍സ് ടെലികോം മൊബൈല്‍ സേവനം നടത്തുന്നവരായിരുന്നു. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍, റലയന്‍സ് ടെലികോമിനു ആകെ ഓഹരിയുടെ 10% ത്തില്‍ താഴെ മാത്രമേ ഓഹരികള്‍ ഉണ്ടാകാന്‍ പാടുള്ളൂ എന്നാണു നിബന്ധന. ഇവിടെ ആ നിബന്ധന ലംഘിക്കപ്പെട്ടിരുന്നു. അപ്പോഴേ അപേക്ഷ നിരസ്സിക്കേണ്ടതായിരുന്നു.

ഈ കമ്പനിയുടെ ഓഹരി ഘടന പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള സം‍വിധാനമൊന്നും ടെലികോം വകുപ്പിനില്ല. അതുകൊണ്ട് കമ്പനി അഫയേര്‍സ് മന്ത്രാലയത്തിന്റെ ഉപദേശം തേടുകയായിരുന്നു വേണ്ടിയിരുന്നത്. അതു ചെയ്തില്ല. പകരം, ഡിസംബര്‍ 2007 ല് അതായത് അവര്‍ അപേക്ഷ നല്‍കി 9 മാസം കഴിഞ്ഞ്, അപേക്ഷ പുതുക്കുവാന്‍ അവസരം നല്‍കി. പുതുക്കിയ അപേക്ഷ പ്രകാരം റലയന്‍സ് ടെലികോമിനു ഈ കമ്പനിയില്‍ ഒരോഹരി പോലും ഉണ്ടായിരുന്നില്ല. ഇത്തരത്തില്‍ പുതുക്കിയ അപേക്ഷ മുന്‍കാല പ്രാബല്യത്തോടെ, അതായത് മാര്‍ച്ച് 2007 ല് കിട്ടിയതായി, പരിഗണിച്ചു. ഇങ്ങനെ പരിഗണിച്ചില്ലായിരുന്നെങ്കില്‍ ഇവരുടെ അപേക്ഷ ഡിസംബര്‍ 2007ല് കിട്ടിയതായി കണക്കാക്കേണ്ടി വരുമായിരുന്നു. അപേക്ഷ് സ്വീകരിച്ച അവസാനദിവസം 25-09-2007 ആണു. അപ്പോഴും ഈ അപേക്ഷ തള്ളിക്കളയേണ്ടി വരുമായിരുന്നു.

ഇനിയും തെളിവുകള്‍ ഉണ്ടായിരുന്നു. അപേക്ഷ പ്രകാരം സ്വാന്‍ ടെലികോമുമായി സമ്പര്‍ക്കപ്പെടേണ്ടയാളിന്റെ ഈ-മെയില്‍ ഐഡി: hari.nair@relianceada.com എന്നായിരുന്നു. റലയന്‍സിനോ, അനില്‍ അമ്പാനിക്കോ, അയാളുടെ കുടുമ്പത്തിനോ സ്വാന്‍ ടെലികോമില്‍ യാതൊരു താല്പര്യവും ഇല്ലെന്ന ഹരി നായരുടെ പിന്നീടുള്ള കത്തുകള്‍ മുഖവിലക്ക് എടുക്കാന്‍ കഴിയില്ലെന്നാണു സി.ഏ.ജിയുടെ വാദം.

ഏതു വിധേനയായാലും ഈ കമ്പനിക്ക് സ്പെക്ട്രം ലൈസന്‍സ് നല്‍കുവാന്‍ അര്‍ഹതയില്ലായിരുന്നു എന്ന് സി.ഏ.ജി അടിവരയിട്ട് പറയുന്നു.

റലയന്‍സ്, റലയന്‍സ്, റലയന്‍സ് മയം
റല്‍യന്‍സ് കമ്മൂണിക്കേഷന്‍സ്, റ്റാറ്റാ ടെലി സര്‍വ്വീസസ്, ശ്യാം ടെലിലിങ്ക്, എച്ച്.എഫ്.സി.എല്‍ ഇന്‍ഫൊടെല്‍ എന്നീ നാലു കമ്പനികള്‍ സി.ഡി.എം.എ സാങ്കേതിക രീതിയിലാണ് മൊബൈല്‍ സേവനം നല്‍കി വന്നിരുന്നത്. ജി.എസ്.എം സാങ്കേതിക രീതിയില്‍ കൂടി സേവനം വ്യപിപ്പിക്കാനായി ഇവരില്‍ ആദ്യത്തെ മൂന്നു പേരും കൂടുതല്‍ സ്പെക്ട്രത്തിനു വേണ്ടി 2006 ല് അപേക്ഷിച്ചിരുന്നു. അന്നു ഇങ്ങനെയൊരു ചിന്തയേ ടെലികോം വകുപ്പിനു ഇല്ലായിരുന്നു എന്നു ഓര്‍ക്കുക.

ട്രായിയുടെ ശുപാര്‍ശയോടെ 17 ഒക്ടോബര്‍ 2007 ല് ഒരു സേവന ദാദാവിനു സി.ഡി.എം.ഏ + ജി.എസ്.എം തരത്തിലുള്ള സേവനം നടത്തുവാനുള്ള അനുവാദം കൊടുക്കാന്‍ ടെലികോം വകുപ്പ് തീരുമാനമെടുത്തു. അതറിയിച്ചുകൊണ്ട് ഒക്ടോബര്‍ 19, 2007 ല് ടെലികോം വകുപ്പ് പ്രസ്താവന പുറപ്പെടുവിച്ചു. എന്നാല്‍ ഈ പ്രഖ്യാപനം നടത്തിയതിന്റെ തലേന്നു തന്നെ (18-10-2007) റലയന്‍സ്, ശ്യാം, എച്ച്.എഫ്.സി.എല്‍ എന്നിവര്‍ക്ക് അവര്‍ 2006ല് സമര്‍പ്പിച്ചിരുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ‘തത്വത്തില്‍ അംഗീകരിച്ചുകൊണ്ടുള്ള’ ലൈസന്‍സ് നല്‍കി കഴിഞ്ഞിരുന്നു. ഈ ധൃതി വിവരമറിഞ്ഞ് അപേക്ഷയും കൊണ്ട് 19-10-2007 നു ഓടിവന്ന റ്റാറ്റാ ടെലികോമിനോട് കാണിച്ചില്ല. ജനുവരി 2008 വരെ അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. പിന്നെയും അപേക്ഷകര്‍ ഉണ്ടായിരുന്നു. രണ്ടരകൊല്ലം കഴിഞ്ഞിട്ടും അവര്‍ക്ക് ഈ ലൈസന്‍സ് കിട്ടുവാന്‍ ഭാഗ്യമുണ്ടായിട്ടില്ല.

സര്‍ക്കാരിലേക്ക് അടക്കേണ്ട 1645 കോടി രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് വാങ്ങിയത് റലയന്‍സ് ടെലികോമിന്റെ സഹോദര സ്ഥാപനമായ റലയന്‍സ് ഇന്‍ഫോകോം ആണു. നിയമത്തിനെതിരാണെങ്കിലും, റലയന്‍സ് ടെലികോമിന്റെ പേരില്‍ ടെലികോം വകുപ്പ് അതും 19-10-2007 തന്നെ സ്വീകരിച്ചു.

ചുരുക്കത്തില്‍, 20 സേവന മേഖലകളില്‍ 2ജി. സ്പെക്ട്രം ഉപയോഗിച്ച് തുടങ്ങാനുള്ള അവകാശം റലയന്‍സ് ടെലികോം , സര്‍ക്കാര്‍ നയം പ്രഖ്യാപിച്ച അന്നു തന്നെ നേടിയെടുത്തു.

ഏതൊരു സേവന ദാദാവും, ഒരു സ്പെക്ട്രത്തിന്റെ തുടക്കത്തിലുള്ള ഫ്രീക്ക്വന്‍സി നേടിയെടുക്കാനാണ് ശ്രമിക്കുന്നത്. അക്കാര്യം നീതി പൂര്‍വ്വം നടത്തുവാനാണ് First Come Fist Served എന്ന തത്വം കീഴ്വഴക്കമാക്കിയത്. ഇവിടെ രണ്ട് തരത്തിലുള്ള സേവനം (CDMA+GSM) ഒരേ സേവന ദാദാക്കള്‍ക്കു അനുവദിക്കാനുള്ള ചിന്ത പോലും സര്‍ക്കാരിനു മുന്നില്‍ ഇല്ലായിരുന്ന സമയത്ത് (2006) നല്‍കിയിരുന്ന അപേക്ഷ പരിഗണിച്ച് റലയന്‍സ് ടെലികോമിനു സ്പെക്ട്രത്തിന്റെ തുടക്കത്തിലുള്ള ഫ്രീക്ക്വന്‍സി അനുവദിച്ചു. കൂടെ അപേക്ഷിച്ചിരുന്ന എച്ച്.എഫ്.സി.എല്‍ നു സെപ്റ്റംബര്‍ 2008 ലും ശ്യാം ടെലി ലിങ്കിനു ഡിസംബര്‍ 2008 ലും മാത്രമേ സേവനം തുടങ്ങാന്‍ ലൈസന്‍സ് നല്‍കിയുള്ളൂ.

അതു പോലെ ഡല്‍ഹിയില്‍ റലയന്‍സിനു ജനുവരി 2008 ല് ജി.എസ്.എം സേവനം തുടങ്ങാന്‍ അനുമതി നല്‍കിയെങ്കിലും, കൂടെ അപേക്ഷിച്ചിരുന്ന ഡേറ്റാകോം, യൂണിടെക്, സ്പൈസ്, റ്റാറ്റാ എന്നിവര്‍ക്ക് സെപ്റ്റംബര്‍ 2010 വരെ ലൈസന്‍സ് നല്‍കിയിട്ടില്ല.

ചട്ടങ്ങളേയും കീഴ്വഴക്കങ്ങളേയും കാറ്റില്‍ പറത്തിയ പ്രധാനപ്പെട്ട ഈ കാര്യങ്ങളൊന്നും മന്ത്രി സഭയുടെ ചര്‍ച്ചക്കോ അംഗീകാരത്തിനോ ഇതു വരെ വിധേയമാക്കിയിട്ടില്ലെന്നും സി.ഏ.ജി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്വാന്‍ ടെലികോം - അഥവാ റലയന്‍സ് ടെലികോം.

പഞ്ചാബ്, മഹാരാഷ്ട്ര എന്നി സേവന മേഖലകളിലെ സ്പെക്ട്രം വിതരണത്തിന്റെ കഥയാണിത്. പഞ്ജാബില്‍ ജി.എസ്.എം രീതിയിലുള്ള മൊബൈല്‍ സേവനത്തിനു വേണ്ടി 15 MHz സ്പെക്ട്രം കൂടി 2008 ല് വിതരണത്തിനു തയ്യാറായി. അപേക്ഷിച്ച മുറക്കുള്ള മൂന്നു അപേക്ഷകരുടെ ആവശ്യത്തിനേ ഇത് തികയൂ. HFCL, IDEA, UNITECH എന്നിവരാണു ആ ഭാഗ്യവാന്മാര്‍. നാലാമത്തേത് SWAN.

IDEA ക്ക് ലൈസന്‍സ് കൊടുത്തില്ല. കാരണം, അവര്‍ SPICE മായി ഒന്നിച്ച് ചേരാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നു കഴിഞ്ഞു. നിബന്ധനകളനുസരിച്ച്, രണ്ട് സേവന ദാദാക്കള്‍ ഒന്നിച്ച് ചേരുന്നത് ടെലികോം വകുപ്പ് അംഗീകരിച്ചു കഴിഞ്ഞാല്‍, മൂന്നു മാസത്തിനകം അവര്‍ ഒന്നിച്ച് കൂടി സ്പെക്ട്രം വിതരണത്തിനു വേണ്ടുന്ന മാന ദണ്ഡങ്ങള്‍ പാലിച്ചിരിക്കണം എന്നു മാത്രമാണു. പക്ഷേ IDEA ക്ക് ഇതിനുള്ള അവസരം കൊടുത്തില്ല. പകരം നാലാമത്തെ അപേക്ഷകരായ SWAN നിനു ലൈസന്‍സ് കൊടുത്തു.

ഇതു തന്നെയാണു മഹാരാഷ്ട്രയിലും സംഭവിച്ചത്. ഒന്നാമത്തെ അപേക്ഷകരായ SPICE നെ, IDEA യുമായി ഒന്നിച്ച് ചേരാന്‍ പോകുന്നു എന്ന കാരണം പറഞ്ഞ് ലിസ്റ്റില്‍ നിന്നും പുറത്താക്കി. പകരം SWAN നു സ്പെക്ട്രത്തിന്റെ തുടക്കത്തിലുള്ള ഫ്രീക്ക്വന്‍സി (Start-up spectrum) അനുവദിച്ചു. അങ്ങനെ രണ്ടിടത്തും SWAN നിനാണു ഭാഗ്യക്കുറി വീഴ്ത്തിയത്.

ആരാണു ഈ SWAN എന്നു കുറച്ചു കൂടി വിശദമാക്കിയാലേ സംഗതിയുടെ ഗുട്ടന്‍സ് പിടി കിട്ടൂ.

രണ്ട് പേരാണു സ്വാന്‍ ടെലികോമിന്റെ ഓഹരി ഉടമസ്ഥര്‍. 89.29% ഓഹരികളുടെ ഉടമയായ Tiger Traders - ഉം , വെറും 10.71% ഓഹരികളുടെ ഉടമയായ റലയന്‍സ് ടെലികോമും. ഓഹരിയുടെ മൂല്യം കണക്കാക്കുമ്പോഴാണ് കള്ളി പുറത്താകുന്നത്. 10.71% ഓഹരികളേ ഉള്ളൂ എങ്കിലും അതിന്റെ വിപണി വില അന്നു 1002.7930 കോടി രൂപയായിരുന്നു. അതേ സമയം 89.29% ഓഹരികളുടെ ഉടമയായ ടൈഗര്‍ ടെലികോമിന്റെ ഓഹരി മൂല്യം 98.2190 കോടി രൂപ മാത്രം. അതായത് ടൈഗര്‍ ട്രേഡേര്‍സ് എന്നത് റലയന്‍സിന്റെ ഒരു ബിനാമി കമ്പനി. കൂടാതെ സ്വാന്‍ കമ്പനിക്ക് തന്റെ സ്വന്തം സ്ഥാപനത്തില്‍ ഉള്ള മൂലധന നിക്ഷേപം വെറും 1 ലക്ഷം രൂപ.

പഞ്ചാബിലും, മഹാരാഷ്ട്രയിലും മൊബൈല്‍ സേവനം നടത്തി വരുന്നവരാണ് ഈ റലയന്‍സ് ടെലികോം. നിബന്ധനകളനുസരിച്ച് ഒരു സ്ഥലത്ത് സേവനം നടത്തികൊണ്ടിരിക്കുന്ന കമ്പനിയോ അതിന്റെ ബിനാമിയോ അതേ സ്ഥലത്ത് വീണ്ടും ഒരു ലൈസന്‍സിനു അപേക്ഷിക്കാന്‍ പാടില്ല. ആ കാരണം കൊണ്ടു തന്നെ SWAN എന്ന കമ്പനിയുടെ അപേക്ഷ തള്ളിക്കളയേണ്ടതായിരുന്നു. അതിനു പകരം, ടെലികോം വകുപ്പ് സ്വാനിന്റെ അപേക്ഷ തിരിയെ കൊടുത്ത് പുതിയ ഒരെണ്ണം (തീയതി പഴയതു തന്നെ) വാങ്ങി. പുതുക്കിയ അപേക്ഷയില്‍ സ്വാനിന്റെ ഓഹരി ഉടമകളുടെ ലിസ്റ്റില്‍ റലയന്‍സ് ടെലികോമിന്റെ പേരേ ഇല്ല. മുഴുവന്‍ ഓഹരികളും അപേക്ഷ തിയതിയുടെ തലേന്നു പ്രത്യേക മീറ്റിംഗ് കൂടി പിന്‍‍വലിച്ചു എന്നാണ് അറിയിച്ചത്.

വേണ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ സ്പെക്ട്രം..

അനുവദിച്ച സ്പെക്ട്രത്തിന്റെ അതിരുകള്‍ ലൈസന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ടാകും. എന്നാല്‍ 9 ലൈസന്‍സികള്‍ക്ക്

ലൈസന്‍സും പ്രകാരം അന്‍നവദിച്ചതിലും കൂടുതല്‍ സ്പെക്ട്രം ഉപയോഗിക്കുവാന്‍ ടെലികോം വകുപ്പ് അനുവദിച്ചതായി സി.ഏ.ജി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വേണ്ടത്ര സ്പെക്ട്രത്തിന്റെ അഭാവമാണ് ലൈസന്‍സ് നല്‍കുവാന്‍ കാലതാമസം എന്നു പറഞ്ഞ് ധാരാളം അപേക്ഷകള്‍ കെട്ടിവച്ചിരിക്കുന്ന സമയത്താണ് നിലവിലുള്ള സേവന ദാദാക്കള്‍ക്ക് കുടുതല്‍ സ്പെക്ട്രം നല്‍കി കൊണ്ടിരുന്നത്.

കൂടുതല്‍ കൊടുത്ത സ്പെക്ട്രത്തിന്റെ വിപണി വിലയോ മറ്റേതെങ്കിലും തരത്തിലുള്ള ഫീസോ അവരില്‍ നിന്നും ഇടാക്കിയിട്ടില്ല. 2007 ല് സി.ഡി.എം.എ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ജി.എസ്.എം. രീതിയില്‍ കൂടി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചപ്പോള്‍ അവരില്‍ നിന്നും ഈടാക്കിയ തുക അനുസരിച്ച് ഏറ്റവും കൂറഞ്ഞത് 2561 കോടി രൂപയെങ്കിലും ഇവരില്‍ നിന്നും ഈടാക്കേണ്ടതായിരുന്നു എന്നു സി.ഏ.ജി കണക്കാക്കുന്നു.

ലൈസന്‍സില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്പെക്ട്രം ഉപയോഗിച്ച് കൊണ്ടിരിക്കുന്നവരില്‍ നിന്നും ട്രായിയുടെ മേയ് 2010 ലെ ശുപാര്‍ശപ്രകാരം ഈടാക്കാവുന്ന തുക 36993 കോടി രൂപയാണെന്നും കണക്കാക്കിയിരിക്കുന്നു.

ഇതൊക്കെ സാംങ്കല്‍പ്പിക നഷ്ടമാണെന്നാണ് രാജി വച്ച മന്ത്രി രാജയുടെ പാര്‍ട്ടി (ഡി.എം.കെ) വാദിക്കുന്നത്. എന്നാല്‍ ഈ മന്ത്രി അല്പമൊന്നു മനസ്സ് വച്ചിരുന്നുവെങ്കില്‍ ഈ തുകയത്രയും രാജ്യത്തിന്റെ ഖജനാവില്‍ എത്തിക്കാമായിരുന്നു എന്നതല്ലേ സത്യം

പ്രവര്‍ത്തനം തുടങ്ങാതെ സ്പെക്ട്രം പൂഴ്ത്തി വച്ചു.

2008 ല് അനുവദിച്ച 122 ലൈസന്‍സുകളില്‍ 85 എണ്ണവും മൊബൈല്‍ സേവനമേഖലയില്‍ പുതു മുഖങ്ങളായ 6 കമ്പനികള്‍ക്കായിരുന്നു:

  1. Unitech brand name Uninor,
  2. Swan name changed to Etisalat,
  3. Allianz since merged with Etisalat,
  4. Shipping Stop Dot Com name changed to Loop Telecom,
  5. Datacom name changed to Videocon and
  6. S‘ Tel.

ലൈസന്‍സ് നിബന്ധനകളനുസരിച്ച്, മെട്രോ മേഖലകളിലെ 90% സ്ഥലത്തും, ഡിസ്ട്രിക്ട് ഹെഡ് ക്വര്‍ട്ടേര്‍സുകളില്‍ 10% സ്ഥലത്തും 12 മാസത്തിനകം സേവനം തുടങ്ങണമായിരുന്നു. എന്നാല്‍ ഡിസംബര്‍ 2009 വരെ ഇവരാരും തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. അതു കൊണ്ട് ടെലികോം വകുപ്പിനു 2008-09, 2009-10 കൊല്ലങ്ങളില്‍ ഇവരില്‍ നിന്നും ഒരു വരുമാനവും കിട്ടിയില്ല. കരാറും പ്രകാരമുള്ള നഷ്ടപരിഹാരമോ, പെനാല്‍റ്റിയോ ഈടാക്കിയതുമില്ല. അക്കണക്കിലും 679 കോടി രൂപ രാജ്യത്തിനു നഷ്ടപ്പെട്ടു. ദുര്‍ലഭമായ പ്രകൃതി സ്വത്ത് (സ്പെക്ക്ട്രം) ആര്‍ക്കും പ്രയോജനപ്പെടുത്താതെ പൂഴ്ത്തി വച്ചതുമാത്രം മിച്ചം.

ഇതൊക്കെയാണ് രാജ്യത്തിനു നഷ്ടമുണ്ടാക്കാന്‍ കാരണങ്ങളെന്നു സി.ഏ.ജി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ പത്തിരുപതു ദിവസമായി ഈ കുംഭകോണം സംബന്ധിച്ച് വിവാദങ്ങളുമായി പാര്‍ലമെന്റ് സ്ഥംഭിച്ചിരിക്കുന്നു. സി.ഏ.ജിയുടെ റീപ്പോര്‍ട്ട് പരിശോധനക്കായി ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി അദ്ധ്യക്ഷനായ പി.ഏ.സി. യെ ഏള്‍പ്പിച്ചുകഴിഞ്ഞു. സുപ്രിം കോടതി, സി.വി.സി യെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ പുതിയതായി ചുമതലയേറ്റ സി.വി.സി, ശ്രീ.പി.ജെ.ജോസഫിനെ സ്പെക്ട്രം അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തമെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.  അദ്ദേഹം പണ്ട്, കേരളത്തിലെ ഫൂഡ് സെക്രട്ടറിയായിരുന്ന കാലത്ത് ഉണ്ടായ ‘പാമൊലിന്‍‘ കേസില്‍ പത്താം പ്രതിയാണു. ഇതു വരെ കേസ് വിധിയായിട്ടില്ല. അതിനാല്‍ കുറ്റം ചാര്‍ത്തപ്പെട്ടിരിക്കുന്ന ഒരു പ്രതി, മറ്റൊരു കേസന്വേഷണത്തിന്റെ തലപ്പത്തിരിക്കുന്നതില്‍ അനൌചിത്യം ഉണ്ടെന്നാണു സംസാരം. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഉടന്‍ തന്നെ തീര്‍പ്പ് കല്പിച്ചേക്കും. ഏതായാലും ഇതൊക്കെ പ്രഹസനമാണെന്നാണു പ്രതിപക്ഷം കരുതുന്നത്. അവർക്ക് ജെ.പി.സി. അന്വേഷണം തന്നെ നടത്തണം.


[ആധാരം: സി.ഏ.ജി റിപ്പോര്‍ട്ട്]